
പാലക്കാട്: നാല് വർഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പൻ പാലക്കാട് ടസ്കർ സെവന് (പിടി 7) വനം മന്ത്രി എ കെ ശശീന്ദ്രന്‍ പുതിയ പേരിട്ടു. ധോണി എന്ന പേരിലാണ് പിടി സെവന് ഇനി അറിയപ്പെടുക.
പിടി സെവന് ഇനി പുതിയ പേര്, പുതിയ ജീവിതം... നാല് വർഷമായി ധോണി പ്രദേശത്തിന്റെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു.
Also Read : നാടിനെ വിറപ്പിച്ച കാട്ടുകൊമ്പൻ കൂട്ടിലായി; പി.ടി സെവൻ ഭീതിയൊഴിഞ്ഞ് ധോണിക്കാർ
ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഒടുവില്‍ പിടിയിലായത്. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്ന പിടി 7 ഇപ്പോൾ ധോണി ക്യാമ്പിൽ 140 യൂക്കാലിപ്സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലായതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോൾ ധോണിക്കാർ. കാട്ടിൽ മദിച്ച് നടന്ന കാട്ടാനയ്ക്ക് ഇനി ചിട്ടയുടെ കാലമാണ്. പി ടി സെവനെ പിടികൂടാനുള്ള ദൗത്യ സംഘത്തിൽ പെട്ടവരെ മന്ത്രി എം ബി രാജേഷിന്‍റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ധോണി ക്യാംപിൽ വച്ചായിരുന്നു ചടങ്ങ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam