
തിരുവനന്തപുരം: ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇന്നത്തെ നിയമം വച്ച് ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാനാവില്ല. വന്യജീവികളെ വെടിവച്ചു കൊല്ലാൻ അനുവാദം തേടി കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താതെ ബിജെപി കേന്ദ്ര സര്‍ക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുവെടി വച്ച് പിടികൂടിയാൽ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. നിരീക്ഷണത്തിനു ശേഷം തുടർ നടപടികൾ തീരുമാനിക്കും. തണ്ണീർ കൊമ്പന്റെ അനുഭവം മുന്നിലുള്ളതിനാൽ കൂടുതൽ ജാഗ്രതയോടെയാവും ദൗത്യം പൂര്‍ത്തിയാക്കുക. ഇന്നലെ രണ്ടു പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവന്നു. ജനരോഷവും ആനയുടെ ആക്രമണവുമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി പിളര്‍പ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കാര്യങ്ങൾ മനസ്സിലാക്കാതെ ചില നേതാക്കൾ പ്രതികരിക്കുകയാണെന്ന് എകെ ശശീന്ദ്രൻ വിമര്‍ശിച്ചു. എൻസിപിക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ ഞങ്ങൾക്ക് നോട്ടീസ് അയക്കാൻ ആർക്കാണ് അധികാരം? തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായതാണ്. ജയന്ത് പാട്ടീൽ അധ്യക്ഷനായ എൻസിപിക്കാണ് (മഹാരാഷ്ട്ര പവാർ പക്ഷം) തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ബാധകമാവുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അന്തിമമല്ല. ജനപിന്തുണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ അടിസ്ഥാനമാക്കി അല്ല. എൽഡിഎഫിൽ പ്രവേശിക്കാൻ നോട്ടീസ് കൊടുക്കുമെന്നാണ് അജിത് പവാർ പറഞ്ഞത്. എൽഡിഎഫിൽ പുതിയ ആളുകളെ എടുക്കുന്നതായി അറിയില്ല. തെറ്റിധാരണ പരത്തി കുറച്ച് പ്രവർത്തകരെ ഒപ്പം കൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam