
ബെംഗളൂരു: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി രംഗത്ത്. കർണാടക ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിൾ എഫ് സൽദാനയാണ് സഭക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും, അപ്പോസ്തലിക് നൺസിയോക്കും സൽദാന ലീഗൽ നോട്ടീസയച്ചു.
സിസ്റ്റർ ലൂസിക്കെതിരായ കത്ത് വത്തിക്കാനിൽ നിന്നയച്ചത് റോമിലെ ഓഫീസ് അടച്ചിട്ട സമയത്താണെന്നും, കത്ത് വ്യാജമാണോ യഥാർത്ഥമാണോ എന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് സൽദാന പറയുന്നു. കോടതി വിഷയം കൈകാര്യം ചെയ്യട്ടെയെന്നും, സിസ്റ്റർ ലൂസിക്ക് വേണ്ടി ഹാജരാകുമെന്നും സൽദാന ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് മറ്റ് സന്യാസിനിമാർക്ക് അയച്ച കത്തിലാണ് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചെന്ന് അവകാശപ്പെടുന്നത്. അപ്പൊസ്തോലിക് സെന്ന്യൂറ എന്നാണ് കോടതി അറിയപ്പെടുന്നത്.
സഭാ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും സന്യാസിനി സമൂഹത്തിന്‍റെ ചിട്ടവട്ടങ്ങൾക്ക് അനുസരിച്ച് പോകില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സിസ്റ്റർ ലൂസി കളപ്പുരയെ നേരത്തെ പുറത്താക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വത്തിക്കാനിലെ കോടതിയെ സിസ്റ്റർ ലൂസി കളപ്പുര സമീപിച്ചത്. ഇത്തരമൊരു ഉത്തരവിന്‍റെ കാര്യം തനിക്കറിയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam