
ഹൈദരാബാദ് : കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെ സുധാകരനെതിരെ ആഞ്ഞടിച്ച് മകൻ പ്രജിത്ത്. അച്ഛൻ തന്നോട് പറഞ്ഞ ചില സ്വകാര്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, അദ്ദേഹത്തിന്‍റെ മരണത്തിന് പിന്നിൽ സമ്മർദ്ദമുണ്ടായിരുന്നുവെന്ന പരാതി നൽകിയതെന്ന് മകൻ പ്രജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'പാർട്ടിയിലെ ചില അഴിമതികളെക്കുറിച്ച് അച്ഛൻ കെപിസിസി പ്രസിഡന്‍റിനോട് പറഞ്ഞിരുന്നു. അത് പരാതിയായി നൽകാൻ അച്ഛനോട് കെ സുധാകരൻ പറഞ്ഞു. ഇത് നൽകാനിരിക്കുമ്പോഴാണ് അച്ഛന്‍റെ മരണമുണ്ടായത്. സമ്മർദ്ദം മൂലമാണ് അച്ഛൻ മരിച്ചത്. പരാതി പിൻവലിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടതുകൊണ്ടാണ് അന്ന് പൊലീസിൽ നിന്ന് പരാതി പിൻവലിച്ചത്'. ഇതിനെല്ലാം പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കുമെന്ന് കെ സുധാകരൻ അന്ന് തനിക്ക് നേരിട്ട് ഉറപ്പ് നൽകിയതായിരുന്നുവെന്നും പിന്നീട് കെ സുധാകരന്‍റെ ഭാഗത്ത് നിന്നുണ്ടായത് തീർത്തും മോശമായ സമീപനമാണുണ്ടായതെന്നും പ്രജിത്ത് വിശദീകരിച്ചു.
'താൻ പരാതി ഉന്നയിച്ചവരെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നാണ് ഇപ്പോൾ കെ സുധാകരൻ പറയുന്നത്. പരാതിയുമായി ദില്ലിയിലേക്ക് പോയാലും ഒന്നും സംഭവിക്കില്ലെന്നും കേരളത്തിൽ അവസാനവാക്ക് കെ സുധാകരന്‍റേതാണെന്നായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. മരിച്ചുപോയ പ്രതാപചന്ദ്രനേക്കാൾ, ജീവിച്ചിരിക്കുന്നവരെ സംരക്ഷിക്കേണ്ട അവസ്ഥയാകും കെ സുധാകരന്‍റേത്. മുന്നിൽ മറ്റ് വഴിയില്ലാതായതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്'. കേസുമായി മുന്നോട്ട് പോകുമെന്നും അച്ഛന് നീതി ലഭിക്കും വരെ പിൻമാറില്ലെന്നും പ്രജിത്ത് വിശദീകരിച്ചു.
ശശി തരൂർ പാർട്ടിക്ക് വഴങ്ങുന്നില്ല, സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും സുധാകരൻ
കെപിസിസി ട്രഷററായിരുന്ന പ്രതാചന്ദ്രന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു. മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ അച്ഛനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ വ്യാജ പ്രചരണമാണ് പെട്ടെന്നുണ്ടായ മരണത്തിന് കാരണമെന്നാണ് പരാതിയിലെ ആരോപണം. കോഴിക്കോടുളള കോണ്‍ഗ്രസ് പ്രവർത്തകരായ രമേശ്, പ്രമോദ് എന്നിവർ ചേർന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.