
ഇടുക്കി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി എംഎം മണി. റബ്ബറിന് 300 രൂപയാക്കിയാൽ ബിജെപിക്ക് എം പിയെ ഒണ്ടാക്കികൊടുക്കാമെന്ന് ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു. പുള്ളിയുടെ പോക്കറ്റിൽ, കോണക ശീലയിലല്ലേ എംപി ഇരിക്കുന്നത്. ഇപ്പോൾ അദ്ദേഹം മിണ്ടുന്നില്ലെന്നും എംഎം മണി പറഞ്ഞു. നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവിടെ മണിപ്പൂരിൽ കൊന്നുകൊണ്ട് ഇരിക്കുകയാണ്. ബിഷപ്പുമാരെയും തട്ടും. 300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോൾ ചളിപ്പ് പറ്റി നാവടക്കി ഇരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പരാമർശം.
റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബി ജെ പി യെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നും ബി ജെ പിയ്ക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമാണ് പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ വാഗ്ദാനം.
'കേരളത്തിൽ ക്രൈസ്തവർ എന്നും കോൺഗ്രസിനൊപ്പം'; ആർച്ച് ബിഷപ്പുമായുള്ള ചർച്ച ആശാവഹമെന്ന് കെ സുധാകരൻ
കർഷകരെ സഹായിച്ചാൽ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് തരാം എന്നും അതുവഴി എം.പി ഇല്ലെന്ന വിഷമം മാറ്റിത്തരമാമെന്നുമാണ് ആർച്ച് ബിഷപ് പ്രഖ്യാപിച്ചത്. കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം കൂട്ടാൻ ബിജെപി ശ്രമങ്ങൾ നടത്തുന്നതിനിടയിൽ സിറോ മലബാർ സഭയിലെ ആർച്ച് ബിഷപ്പ് തന്നെ ബിജെപി സഹായ വാഗ്ദാനവുമായി രംഗത്ത് വരുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറയാണ്. ഇരുമുന്നണികളും കർഷകരെ സഹായിച്ചില്ലെന്ന പരാതി പറഞ്ഞാണ് ബിജെപി അനുകൂല നിലാട് സ്വീകരിക്കാൻ മടിയില്ലെന്ന പ്രഖ്യാപനം. പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ച ആയപ്പോഴും മുൻ നിലപാടിനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല ആരോടും അയിത്തം ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam