
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. മുന്‍ എസ്എഫ്ഐക്കാരനായ ശേഷാദ്രിനാഥന് നിലവില്‍ സംഘപരിവാര്‍ ബന്ധവും ഉണ്ടെന്നാണ് നിയാസിന്‍റെ ആരോപണം. ഈ വിഷയത്തില്‍ നേരത്തെ എഐസിസി നേതൃത്വത്തിന് ഉള്‍പ്പടെ കത്ത് നല്‍കിയ പി എം നിയാസ് സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.
"ഞാൻ കെ എസ് യു വിന്‍റെ ജില്ലാ പ്രസിഡന്‍റായിരുന്ന കാലത്ത് ശേഷാദ്രിനാഥൻ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. എന്നും യുഡിഎഫിനും കോണ്‍ഗ്രസിനും എതിരെ നിലപാടെടുക്കുന്ന ആളാണ്. കഴിഞ്ഞ 15 വർഷമായി സംഘിയാണ്"- പി എം നിയാസ് പറഞ്ഞു.
2021 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ ഷാജഹാന്‍ വിരമിച്ച ഒഴിവിലാണ് മുന്‍ ജില്ലാ ജഡ്ജി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കോണ്‍ഗ്രസ് അനുഭാവികളായ പലരുടെയും പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടാണ് ശേഷാദ്രി നാഥന്‍റെ നിയമനത്തിന് അനുകൂലമായതെന്നാണ് വിവരം. നിയമനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്ന് മന്ത്രി കെ എം ഷാജി വ്യക്തമാക്കി. അതേസമയം ശേഷാദ്രിനാഥന്‍റേത് കോൺഗ്രസ് വിരുദ്ധ പശ്ചാത്തലമാണെന്നും നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് എതിരാണെന്നും ആരോപിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam