'സര്‍ക്കാര്‍ ചെലവില്‍ വിദേശചികിത്സ വേണം' മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ അപേക്ഷ മന്ത്രിസഭയുടെ പരിഗണനയില്‍

By Web TeamFirst Published Dec 9, 2022, 3:39 PM IST
Highlights

 മുൻ നിയമസഭാംഗങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് വിദേശ ചികിത്സ നടത്താൻ വ്യവസ്ഥയില്ലെന്ന ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണ്, ആവശ്യം മന്ത്രി സഭ  പരിഗണിയ്ക്കുന്നത്.
 

തിരുവനന്തപുരം:പാർക്കിൻസൺസ്  രോഗത്തിന്   സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്താൻ അനുമതി തേടി മുൻ സ്പീക്കറും നോർക് റൂട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷണൻ നൽകിയ അപേക്ഷ മന്ത്രി സഭയുടെ പരിഗണനയിലേക്ക്. മുൻ നിയമസഭാംഗങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് വിദേശ ചികിത്സ നടത്താൻ വ്യവസ്ഥയില്ലെന്ന ചട്ടം നിലനിൽക്കെയാണ് ആവശ്യം മന്ത്രിസഭ  പരിഗണിക്കുന്നത്.

 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ്  നിയമസഭാ സ്പീക്കറായിരുന്ന എംബി രാജേഷിന് , പി ശ്രീരാമകൃഷ്ണൻ  കത്ത് നൽകിയത്. പാർക്കിൻസ് രോഗത്തെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റ‍ർ മെഡിസിറ്റിയിൽ ബൈലാറ്ററൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ചികിത്സ നടത്തിയിരുന്നു. വിദഗ്ധ  തുടർ ചികിത്സ ആവശ്യമാണെന്ന് ഡോക്ർമാർ അറിയിച്ചു.  അതിനായി ദുബായിലെ കിങ്സ് കോളജ് ഹോസ്പിറ്റലിൽ പോകാൻ ഉദ്ദേശിക്കുന്നു. അവിടുത്തെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്നായിരുന്നു  കത്തിലെ ആവശ്യം. തുടർ നടപടികൾക്കായി  സ്പീക്കറുടെ ഓഫീസ് ഇത് പാർലമെന്‍ററികാര്യ വകുപ്പിന്  കൈമാറി. മുൻ നിയമസഭാംഗങ്ങൾക്ക്  സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്തുന്നതിന് വ്യവസ്ഥയില്ലെന്ന് കത്ത് പരിശോധിച്ച  ഉദ്യോഗസ്ഥർ കുറിപ്പെഴുതി.

ചട്ടമിതാണെങ്കിലും  സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്ന് സൂചിപ്പിച്ച് ഫയൽ ധനകാര്യ വകുപ്പിന് കൈമാറി.  അവിടെയെത്തിയപ്പോഴും   മുൻ നിയമസഭാഗംത്തിന് വിദേശ ചികിത്സക്ക് സർക്കാർ പണം നൽകാനാകില്ലെന്ന് ഫയലിൽ കുറിച്ചു. തുടർന്ന് ധനകാര്യ സെക്രട്ടറി മന്ത്രിസഭയുടെ പരിഗണനയ്ക്കായി ശുപാർശ ചെയ്തു. നടപടിയ്ക്ക് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും അംഗീകാരമുണ്ടെന്നും ഫയലിലുണ്ട്.  തുടർ നടപടികൾക്കായി നവംബർ പത്തിന് കൈമാറിയ ഫയൽ നിലവിൽ ആരോഗ്യ വകുപ്പിന്‍റെ കൈവശമാണ്. ഇതാണ് വൈകാതെ  മന്ത്രിസഭ പരിഗണിക്കുക. 2021 ഒക്ടോബറിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റിയുടെ ചികിത്സയ്ക്ക് 18 ലക്ഷം രൂപ സ‍ർക്കാർ മുൻകൂറായി പ്രത്യേകാനുമതിയോടെ ശ്രീരാമകൃഷ്ണന് നൽകിയിരുന്നു.  

click me!