മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായെന്നും ആൽഫ സെറീൻ പൊളിക്കുന്ന കമ്പനി കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും സബ്കളക്ടർ സ്നേഹില്‍ കുമാര്‍ സിങ് യോഗത്തില്‍ സമ്മതിച്ചു.
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങൾ നീക്കാനുള്ള കരാർ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്ക്. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സബ്കള്ടറുടെ അധ്യക്ഷതയില്‍ സാങ്കേതിക സമിതി മരട് നഗരസഭയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ വീഴ്ചയുണ്ടായതായി സബ്കളക്ടർ സ്നേഹില്‍ കുമാര്‍ സിങ് യോഗത്തില്‍ സമ്മതിച്ചു. ആൽഫ സെറീൻ പൊളിക്കുന്ന കമ്പനി കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചില്ല, ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. നിലവിൽ കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി കമ്പനികളുടെ ബാധ്യതയാണ്.
നിലവില്‍ ആളുകൾ മാറി താമസിക്കേണ്ട സാഹചര്യമില്ല. ഇൻഷുറൻസ് കമ്പനികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ഒരു വർഷത്തേക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ശ്രമമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി.