
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 40 സർവീസുകൾ. കരിപ്പൂരിൽ നിന്നുള്ള 20 സർവീസുകളും കരിപ്പൂരിലേക്ക് എത്തേണ്ട 20 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഫ്ളൈനാസ്(റിയാദ്), സലാം എയർ(മസ്ക്കറ്റ്) എന്നിവ പതിവ് സർവീസ് നടത്തി.
അതേസമയം ഗൾഫില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ ഉള്ള സമാശ്വാസ സർവീസുകൾ തുടരും. ഏകദേശം 15ഓളം സർവീസുകൾ കൊച്ചിയിലെത്തുമെന്നാണ് പറയുന്നത്. സന്ദർശകരായി എത്തിയും വിസ കാലാവധി അവസാനിക്കാറായും മറ്റും കുടുങ്ങി കിടന്ന യാത്രക്കാരെ തിരികെ എത്തിക്കാനുള്ള അടിയന്തിര സർവീസുകൾ ആണ് നടക്കുക. പൗരന്മാരെ തിരികെ എത്തിക്കാനായി വിവിധ രാജ്യങ്ങൾ അയയ്ക്കുന്ന വിമാനങ്ങളും സർവീസ് നടത്തും. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, ഇത്തിഹാദ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികൾ കൊച്ചി, ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ ഉൾപ്പെടെ നഗരങ്ങളിലേക്ക് ഇത്തരം സമാശ്വാസ സർവീസുകൾ നടത്തിയിരുന്നു. ഇത് തുടരും. അധികൃതരുടെ ഏകോപനത്തോടെ സുരക്ഷാ അനുമതികൾക്ക് വിധേയമായി നടത്തുന്ന ഈ സർവീസുകളിൽ അർഹരായ യാത്രക്കാരെ നേരിട്ട് വിവരം അറിയിക്കും. നേരിട്ട് അറിയിപ്പ് ലഭിക്കാത്തവർ എയർപോർട്ടിൽ എത്തരുത്. സാധാരണ സർവീസുകൾ പൂർണ്ണമായി തുടങ്ങാൻ വ്യോമമേഖല ശാന്തമാകുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഫെബ്രുവരി 28 നും മാർച്ച് 10 നും ഇടയിൽ യാത്ര ചെയ്യേണ്ട എല്ലാവർക്കും അധിക നിരക്ക് ഈടാക്കാതെ യാത്ര തീയതി മാറ്റാനും ആവശ്യമെങ്കിൽ പണം തിരികെ നൽകാനും നടപടി ഉണ്ടാകുമെന്ന് ഇത്തിഹാദും ഖത്തർ എയർവെയ്സും അറിയിച്ചു.
ഇന്നലെ ഗൾഫ് രാജ്യങ്ങളുമായി ഏകോപിപ്പിച്ച് യുഎഇ ആകാശപാതകൾ തുറന്നിരുന്നു. മണിക്കൂറിൽ 48 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പാതകൾക്കുണ്ടെന്ന് യുഎഇ ടൂറിസം മന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി സർവീസുകളുടെ വർദ്ധിപ്പിക്കും. ഇതോടെ വരും ദിവസങ്ങളിൽ കൂടുതൽ അടിയന്തിര സർവീസുകൾ നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam