
പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയപാതക്ക് അരികിലാണ് വടിവാളുകൾ കണ്ടെത്തിയത്. ആയുധങ്ങൾ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപേക്ഷിച്ചതാണോയെന്ന് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്ന് പാലക്കാട് ടൗൺ സൗത്ത് സിഐ ഷിജു കെ എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആയുധങ്ങൾ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തി. നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവയിൽ രക്തക്കറയുണ്ട്. ഒരു വടിവാളിൽ നിന്ന് മുടിനാരിഴയും കണ്ടെത്തി. സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാർ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാർ കണ്ടെത്താൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികൾ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.
അതേസമയം സഞ്ജിത്തിനെ ആക്രമിച്ച പ്രതികളെ കണ്ടാൽ അറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിക മാധ്യമങ്ങളോട് പ്രതികരിച്ചു. മമ്പ്രത്തെ വീട്ടിൽ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ആക്രമിക്കപ്പെട്ടെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ അർഷിക പറഞ്ഞു. നേരത്തെ സഞ്ജിത്തിന് ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് ആക്രമിച്ചതെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam