
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്നു യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അതേസമയം, സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുകയാണ്. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല. തുലാവര്‍ഷം പകുതി പിന്നിടുമ്പോള്‍ സംസ്ഥാനത്ത് പെയ്ത മഴ സര്‍വ്വകാല റെക്കോഡ് മറികടന്നു.
അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കും. കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ കനത്ത മഴ ഭീഷണിയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്‍.ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിനെ ഇരു ദിശകളിലായി വഴി പിരിക്കുന്നതിനാല്‍ കേരളത്തില്‍ മഴ കുറയും. ഒക്ടോബറിലും നവംബറിലുമായി 8 ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായാണ് ഇവയെല്ലാം രൂപപ്പെട്ടത്.പരമ്പരാഗത തുലാമഴ രീതിയില്‍ നിന്ന് വ്യത്യസ്തമായ മഴക്ക് ഇതാണ് കാരണം.
ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് തുലാവര്‍ഷക്കാലമായി കണക്കാക്കുന്നത്. തുലവാര്‍ഷം പകുതി പിന്നടുമ്പോള്‍ കേരളത്തില്‍ ഇതുവരെ പെയ്തത് റെക്കോഡ് മഴ. നവംബര്‍ 15 വരെ കേരളത്തില്‍ 833.8 മി.മി. മഴയാണ് പെയ്തത്. കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ കണക്കനുസരിച്ച് തുലാവര്‍ഷമഴ 800 മി.മില്‍ കൂടുതല്‍ കിട്ടിയത് ഇതിന് മുമ്പ് 2 തവണ മാത്രമാണ്.1977 ലും 2010 ലും. 2010ല്‍ 823 മി.മി. മഴയാണ് കിട്ടിയത് പസഫിക് സമുദ്രത്തിലേയും ഇന്ത്യന്‍ മഹാസമുദ്രത്തിലേയും എല്‍നിനോ, ലാനിനോ പ്രതിഭാസങ്ങളുടെ മാറ്റം തുലാവര്‍ഷക്കാലത്ത് വരും ദീവസങ്ങളിലും സ്വാധിനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam