
കോഴിക്കോട്: വിദേശത്ത് നിന്നെത്തിയ ആറ് പേർക്ക് കൊവിഡ് രോഗലക്ഷണം. ബഹ്റൈനിൽ നിന്നും ദുബായിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവർക്കാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്. ബഹ്റൈനിൽ നിന്നെത്തിയ നാല് പേർക്കും ദുബായിൽ നിന്നെത്തിയ രണ്ട് പേർക്കുമാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്.
ബഹ്റൈനിൽ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കും ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ രണ്ട് പേർക്കും രോഗലക്ഷണം കണ്ടെത്തി. ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. പുലർച്ചെ 12.40 നാണ് ഐ എക്‌സ് - 474 എയര്‍ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരിൽ രോഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിൽ പ്രവേശിപ്പിക്കാതെ റൺവേയിൽ തന്നെ ആംബുലൻസുകൾ കൊണ്ടുവന്ന് കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും.
എട്ട് പേരെയാണ് ആകെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ലക്ഷണമുള്ള നാല് പേരെയും ഇവർക്ക് പുറമെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയെയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയെയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam