സുധാകരന്‍റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി, എഐസിസി വിശദീകരണം തേടിയേക്കും; നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം

By Web TeamFirst Published Nov 15, 2022, 12:38 PM IST
Highlights

സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്

ദില്ലി: കെ സുധാകരന്‍റെ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. സുധാകരനോട് എഐസിസി വിശദീകരണം തേടിയേക്കും. സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതൃത്വത്തിന് പരാതി നല്‍കിയ സാഹചര്യത്തിലാണിത്.

അടിക്കടി സുധാകരന്‍  നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്.  ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്കതുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്. 

പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്.വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍  ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള  ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഈ ഘട്ടത്തിലാണ് ചില എംപിമാരടക്കം എഐസിസിയെ സമീപിച്ചിരിക്കുന്നത്. സുധാകരന്‍റെ വരവോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തരായ നേതാക്കളും പടയൊരുക്കത്തിന് പിന്നിലുണ്ട്.  

തെരഞ്ഞെടുപ്പുകള്‍ അതി വിദൂരത്തിലല്ലാത്തതിനാല്‍ ഘടകകക്ഷികളുടെ അതൃപ്തി ദേശീയ നേതൃത്വത്തേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി പുനസംഘടന മുന്‍പിലുള്ളതിനാല്‍ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന്  മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം  ഉയര്‍ത്തുണ്ട്. ആര്‍എസ്എസ് മനസുള്ളവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത്  പോകാമെന്ന രാഹുല്‍ഗാന്ധിയുടെ നിലപാടടക്കം ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ചുമതലയില്‍ നിന്ന്  മാറിയെങ്കിലും കേരളത്തിന്‍റെ  ചാര്‍ജുണ്ടായിരുന്ന  ജനറല്‍സെക്രട്ടറി താരിഖ് അന്‍വറിനോട് നേതൃത്വം പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുധാകരന്‍ വിശദീകരണം നല്‍കേണ്ടി വരും.

കെപിസിസി പ്രസിഡന്റെ കെ സുധാകരൻ വിശദീകരണം നൽകി ഖേദം പ്രകടിപ്പിച്ചതോടെ ആർഎസ്എസ് അധ്യായം അടഞ്ഞെന്ന് കെസി വേണുഗോപാൽ. ഘടകകക്ഷികളുടെ ആശയക്കുഴപ്പം സ്വാഭാവികം. ആശങ്കക്ക് അടിസ്ഥാനമില്ല. പ്രശ്നം രമ്യമായി പരിഹരിക്കും. വാജ്പേയിക്കൊപ്പം അത്താഴ വിരുന്നുണ്ട ഇ എം എസിൻ്റെ പാർട്ടിയാണ് കോൺഗ്രസിനെ വിമർശിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

click me!