
കോഴിക്കോട്: നിക്ഷേപകന്റെ ആത്മഹത്യയോടെ പ്രതിക്കൂട്ടിലായ വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്നത് വൻ ക്രമക്കേട്. 2.16 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്ന് സഹകരണവകുപ്പിന്‍റെ കണ്ടെത്തൽ. കരാർ ജോലികൾ വ്യാജമായി കാണിച്ചും വാഹനങ്ങള്‍ അനുമതി ഇല്ലാതെ കൈമാറിയും പണം തട്ടി. തട്ടിപ്പ് 2022-24 കാലയളവിൽ. മുൻ കോണ്‍ഗ്രസ് നേതാവിനെയടക്കം പ്രതി ചേർത്ത് പൊലീസ് കേസ്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഇത്രയും വലിയ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. 2013ലാണ് സംഘം ആരംഭിക്കുന്നത്. ആകർഷകമായ പലിശയായിരുന്നു നിക്ഷേപകരെ അടുപ്പിച്ചത്. ഇബ്രാഹിം ഹാജി മൂന്ന് വർഷം മുമ്പാണ് സഹകരണ സംഘത്തിൽ നിക്ഷേപിച്ചതും. ഇദ്ദേഹവും ബന്ധുക്കളുമായി ഏകദേശം 22 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.
ആദ്യഘട്ടങ്ങളിൽ പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഈ സാഹചര്യത്തിലാണ് ഇദ്ദേഹം പരാതിയുമായി സഹകരണ സംഘത്തിന്റെ അധികൃതരെ സമീപിക്കുന്നത്. സഹകരണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് പാർട്ടിയുടെ നേതാക്കളുടെ അടുത്തും ഇദ്ദേഹം പരാതിയുമായി എത്തി. എന്നിട്ടും പണം ലഭിച്ചില്ല. സംഘവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഇബ്രാഹിം ഹാജി പണം ആവശ്യപ്പെട്ട് എത്തി. തുടർന്ന് ഇവർ ഇബ്രാഹിം ഹാജിക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തു. തുടർന്നാണ് കടുംകൈയിന് ഇബ്രാഹിം ഹാജി ഒരുങ്ങിയത്.
സംഘത്തിന്റെ ഡയറക്ടർ സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി തീകൊളുത്തിയ ഇബ്രാഹിം ഹാജി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സുധീർ കുമാറിനെതിരെ കേസെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്നുണ്ടാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam