
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്. പരാതിക്ക് പിന്നാലെയാണ് സജിത്തിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തിയത്. സജിത്തിനെ അറസ്റ്റ് ചെയ്യരുതെന്നും അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നുമാണ് മുന്നറിയിപ്പ്. ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ് രംഗത്തെത്തിയിരുന്നു.
കിഴുവില്ലം ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നും അവർ പറഞ്ഞു. ഇതിന് ശേഷം വാട്സ് ആപ്പ് വഴി വളരെ മോശമായി സജിത് ഉൾപ്പെടെ പ്രചരണം നടത്തി. സജിത്തും വിശ്വനാഥൻ നായരും ചായക്കടയിൽ ഉൾപ്പെടെ അപവാദപ്രചരണം നടത്തി. എല്ലാ നേതാക്കളോടും പരാതി നൽകിയിരുന്നു. എത്രയോ കാലമായി സൈബർ ആക്രമണം നേരിടുന്നുവെന്നും അവർ വ്യക്തമാക്കി.
കൂടെയുണ്ടായിരുന്ന പാളയം പ്രദീപ് സ്റ്റാഫാണെന്നും രമ്യ പ്രതികരിച്ചു. എന്നാൽ, ഇതുവരെ നിയമസഭയുടെ പേ റോളിൽ നിലവിൽ പാളയം പ്രദീപിന്‍റെ പേരില്ല. അതേ സമയം അഡീഷണൽ പി എ ആയി നിയോഗിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് എം.എൽ എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കിഴുവിലം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിച്ചതാണ് തനിക്കെതിരായ നീക്കത്തിന് കാരണമെന്ന് എം.എൽഎ ആവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിച്ചെന്നും പരാതിയും എതിര്‍ ചേരിക്കെതിരെ രമ്യ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam