ബിജെപിയിൽ ഫണ്ട് തട്ടിപ്പ് പുകയുന്നു; നിർണായക നീക്കം, 140മണ്ഡലങ്ങളിലേയും ഫണ്ട് അന്വേഷിക്കും, കേന്ദ്രത്തിനും ആർഎസ്എസിനും അതൃപ്തി

Published : Jul 16, 2026, 06:30 AM IST
kerala bjp fund controversy

Synopsis

സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വൻ തട്ടിപ്പ് നടന്നതായി ആരോപണം. കേന്ദ്രത്തിൽ നിന്നെത്തിച്ച കൊടിതോരണങ്ങൾ മറിച്ചുവിറ്റതും കമ്മീഷൻ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ശബ്ദരേഖകൾ പുറത്തുവന്നതോടെ നേതൃത്വം പ്രതിസന്ധിയിലായി.

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രം​ഗത്തെത്തി. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിൽ നിന്നും സൗജന്യമായി എത്തിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ മറിച്ചു വിറ്റു എന്നതാണ് ആരോപണം.

അതിനിടെ, കൊടിതോരണങ്ങൾ വഴിവിട്ട് തയ്യാറാക്കിയതിന് ബിജെപി നേതാവിന് കമ്മീഷൻ കൊടുത്തതായി കമ്പനി പ്രതിനിധി പറയുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. വിവിധ ജില്ലകളിൽ വ്യാപകമായി ഫണ്ട് വെട്ടിച്ചിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് എതിർചേരിയുടെ ആക്ഷേപം. എന്നാൽ സംസ്ഥാന അധ്യക്ഷൻ വിദേശത്ത് നിന്നെത്തിയ ശേഷം ഫണ്ട് തട്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

ബിജെപി ദേശീയനേതൃത്വത്തെ വെട്ടിലാക്കുന്നത് അയോധ്യ ഫണ്ട് തട്ടിപ്പാണെങ്കിൽ കേരള ബിജെപിക്ക് മുന്നിലെ പ്രതിസന്ധി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയാണ്. കേന്ദ്രം ഫ്രീയായി നൽകിയ കൊടി, തോരണങ്ങൾ വൻ തുകക്ക് താഴേ തട്ടിലേക്ക് മറിച്ചുവിറ്റു. ഇഷ്ടമുള്ള സ്വകാര്യകമ്പനികളിൽ നിന്ന് തുക കൂട്ടി കൊടിയടിച്ച് തയ്യാറാക്കി കമ്മീഷൻ കൈപ്പറ്റി. തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറി ബുക് ചെയ്ത് ഫണ്ട് തട്ടി എന്നടക്കം ഇതുവരെ പുറത്തുവന്നുകൊണ്ടിരുക്കുന്നത് വലിയ തിരിമറികളാണ്. ഇതിനിടെയാണ് കൊടിയടിച്ചതിൽ കമ്മീഷൻ നൽകിയ ഒരു കമ്പനി പ്രതിനിധിയുടെ ഓഡിയോ പുറത്തുവരുന്നത്.

കൊടി തയ്യാറാക്കിയതിൻറെ മുഴുവൻ തുകയും പാർട്ടി നൽകും മുമ്പ് 31 ലക്ഷം പാർട്ടിനേതാവിന് നൽകിയെന്നാണ് ശബ്ദരേഖ. ധാരണപ്രകാരം കിട്ടാനുള്ള 4.65 ലക്ഷം രൂപ ലഭിക്കാൻ വിളിക്കുമ്പോൾ ആരും ഫോൺ‌ എടുക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. കരമനയിലെ റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ഫ്ലെക്സ് വെച്ചതിൽ കമ്മീഷൻ അടിച്ച രീതി സൂചിപ്പിച്ചുള്ള മറ്റൊരു ശബ്ദരേഖയും പുറത്തുവന്നിരുന്നു.

പാർട്ടി നിയോഗിച്ച ട്രഷറർ തന്നെയാണ് ആദ്യം തിരിമറി കണ്ടെത്തി ദേശീയനേതൃത്വത്തെ അറിയിച്ചത്. പിന്നാലെ ഉത്തരവാദികളായ സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് നേതാക്കളെയും ചുമതലയിൽ നിന്ന് മാറ്റിനിർത്തി. ഇക്കാര്യം പക്ഷേ നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടില്ല. ഇതിന് പിന്നാലെയാണ് വ്യാപകതട്ടിപ്പിൻറെ വിവരങ്ങൾ കൂടുതലായി പുറത്തുവരുന്നത്. നേതൃത്വം എല്ലാം മൂടിവെക്കുന്നുവെന്നാണ് മുരളീധര പക്ഷത്തിൻറെ ആക്ഷേപം. പക്ഷേ പുറത്ത് ഇക്കാര്യങ്ങൾ പറയാൻ ആരും തയ്യാറല്ല. കോർകമ്മിറ്റി ചേരുമ്പോൾ ശക്തമായി ഉന്നയിക്കാനാണ് നീക്കം. അതേ സമയം വിദേശത്തുള്ള സംസ്ഥാന പ്രസിഡണ്ട് തിരിച്ചെത്തുന്നത് 18നാണ്. അതിന് ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഔദ്യോഗിക വിഭാഗം വിശദീകരിക്കുന്നത്. മൂന്ന് സീറ്റ് നേടിയ നേട്ടങ്ങളുടെ ശോഭ കെടുത്തും വിധമുള്ള ഫണ്ട് വിവാദത്തിൽ കേന്ദ്രനേതൃത്വത്തിനും ആർഎസ്എസിനും കടുത്ത അതൃപ്തിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചു, ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു