
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത മേഖലയിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. മണ്ണിടിച്ചിലിന്‍റെ കാരണം കണ്ടെത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇന്ന് എത്തുന്നത്. തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നോ നിർമ്മാണം നടത്തിയത് എന്ന് പരിശോധിക്കും. കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അനുമതികള്‍, പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി നടത്തിയ പഠന റിപ്പോർട്ടുകൾ എന്നിവയും വിദഗ്ധ സംഘം പരിശോധിക്കും.
ജിയോളജിസ്റ്റുമാരും പരിസ്ഥിതി ശാസ്ത്രജ്‍ഞരും സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സംഘം. ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം. ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതാ പദ്ധതി തുടരണോ എന്ന കാര്യത്തിൽ വിദഗ്ദസമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. നിലവിൽ തുരങ്കപാത നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം, പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായ കള്ളാടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. മണ്ണിടിച്ചിൽ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam