
കോഴിക്കോട്: സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമെന്ന് ഭക്ഷ്യമന്ത്രി. വിലകൂട്ടിയതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മത്സ്യതൊഴിലാളികള്‍ക്ക് ഉള്‍പ്പടെ അടുത്തഘട്ടം അനുവദിക്കേണ്ട മണ്ണെണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയിലാണ് പൊതുവിതരണ വകുപ്പ്.
കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയായാണ് കൂട്ടിയത്. കൈവശമുള്ള ശേഖരം തീരുന്നത് വരെ സംസ്ഥാനം 82 രൂപക്ക് തന്നെ മണ്ണെണ്ണ വിതരണം തുടരും. എന്നാല്‍ കരുതല്‍ തീര്‍ന്നാല്‍ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം മുടങ്ങുന്ന സ്ഥിതിയാണ് ഉള്ളത്. വര്‍ഷത്തില്‍ നാല് തവണയാണ് കേന്ദ്രം സംസ്ഥാനത്തിന് മണ്ണെണ്ണ അനുവദിക്കുന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ തന്നെ 40 ശതമാനം വെട്ടിക്കുറച്ചു.
മത്സ്യമേഖലയെയാണ് മണ്ണെണ്ണ ക്ഷാമം ഏറ്റവും അധികം ബാധിക്കുന്നത്. സംസ്ഥാനത്ത്14481 യാനങ്ങള്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവക്കായി 28 ദിവസത്തിന് 1,70,000 കിലോലീറ്റര്‍ മണ്ണെണ്ണ ആവശ്യമുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചത് 3380 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രം. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പൊതുവിതരണ കേന്ദ്രം വഴിയുള്ള മണ്ണെണ്ണ വിതരണം ഉള്‍പ്പടെ മുടങ്ങാനാണ് സാധ്യത.
മണ്ണെണ്ണ വിലയില്‍ വീണ്ടും വര്‍ധന; ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 102 രൂപയായി
കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചു.14 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. അതേസമയം, നിലവിലെ സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മെയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.റ്റി., എസ്.ജി.എസ്.റ്റി. എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
ജൂണ്‍ മാസം കേന്ദ്ര സര്‍ക്കാര്‍ 4 രൂപ വര്‍ദ്ധിപ്പിച്ച് 88 രൂപയാക്കിയെങ്കിലും കേരള സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്തുവരുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.