
ആലപ്പുഴ: മുതിർന്ന നേതാവ് ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം എ.വിജയരാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജി.സുധാകരന് പ്രവർത്തിക്കാനുള്ള ഘടകം പാർട്ടി നിശ്ചയിച്ചത്.
നേരത്തെ സ്കൂൾ കോഴ ആരോപണത്തിൽ തരം താഴ്ത്തിയ കെ.രാഘവനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. ജി.സുധാകരൻ്റെ വിശ്വസ്തനായ നേതാവാണ് കെ.രാഘവൻ. പഴയ ജില്ലാ സെക്രട്ടേറിയറ്റിലുള്ളവരെല്ലാം പുതിയ കമ്മിറ്റിയിലും നിലനിർത്തിയിട്ടുണ്ട്. നിലവിലുള്ളവരെ കൂടാതെ എച്ച്.സലാം എംഎൽഎ, ജി.രാജമ്മ എന്നിവരേയും ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയോഗം ഇപ്പോഴും തുടരുകയാണ്.
കായംകുളം എം.എൽ.എ യു.പ്രതിഭ സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങളും യോഗത്തിൽ ചർച്ചയായി. ഇക്കാര്യത്തിൽ യു.പ്രതിഭ വിശദീകരണം തന്നെന്നും ഇനി ഇക്കാര്യത്തിൽ നടപടിയുണ്ടാവില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.പടനിലം സ്കൂൾ കോഴ ആരോപണത്തിൽ കെ രാഘവൻ തെറ്റു തിരുത്തിയതായി പാർട്ടിക്ക് ബോധ്യപ്പെട്ടെന്നും ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിഭാഗീയത പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു. നാല് ഏരിയ കമ്മിറ്റികളിൽ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് ഇന്നത്തെ യോഗത്തിലെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam