
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ആരോപണങ്ങളിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സി പി എം നേതാവ് എം എം അനസ് അലിയുടെ ഭീഷണിക്ക് മറുപടിയുമായി ജി സുധാകരൻ എം എൽ എ. പലതും വെളിപ്പെടുത്തുമെന്നാണ് പൊട്ടിക്കരഞ്ഞ നേതാവിന്റെ ഭീഷണിയെന്നും, താൻ അഞ്ചുതവണ നിയമസഭയിൽ മത്സരിച്ചപ്പോൾ ഒന്നും ആരും മിണ്ടിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഭീഷണിപ്പെടുത്തിയതിന് വേണമെങ്കിൽ കേസ് കൊടുക്കാമെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയക്കാർ ഒരു ദുരാരോപണത്തിനും വിധേയരാകരുതെന്നും അത്തരം ആരോപണങ്ങൾ വന്നാൽ അത് ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. അല്ലാതെ ആരോപണം ഉന്നയിക്കുന്ന ആളുടെ തന്തയ്ക്ക് വിളിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പൊട്ടിക്കരഞ്ഞ നേതാവിന് ലഹരി ബന്ധമുണ്ടെന്ന് ജനങ്ങളാണ് ആരോപിക്കുന്നതെന്നും സുധാകരൻ കൂട്ടിചേർത്തു. നേരത്തെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയ വാർത്താസമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയ എം എം അനസ് അലി, സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും തനിക്കെതിരെ ഇനിയും ആരോപണം ഉന്നയിച്ചാൽ പലതും തുറന്നുപറയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുധാകരന്റെ കടുത്ത പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam