
പത്തനംതിട്ട: സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരായ വിമര്‍ശനത്തില്‍ മലക്കംമറിഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. എം ടി പഠിപ്പിക്കാന്‍ വരണ്ട എന്ന് പറഞ്ഞിട്ടില്ലെന്നാണ് ജി സുധാകരന്‍ തിരുത്തിയത്. എംടി അല്ല ഒരു കുട്ടി പറഞ്ഞാലും പഠിക്കണമെന്ന് ജി സുധാകരന്‍ തിരുവല്ലയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ കളവ് എഴുതുന്നതിന്റെ രക്തസാക്ഷിയാണ് താനെന്നും എന്ന് പറഞ്ഞാലും മാറ്റി എഴുതുന്നവരാണ് മാധ്യമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ എംഎൽഎ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.
സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്നായിരുന്നു ജി സുധാകരന്‍ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. സാഹിത്യോത്സവ വേദിയില്‍ എം ടി നടത്തിയ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു ജി സുധാകരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരിക്കെയായിരുന്നു എംടുയുടെ രാഷ്ട്രീയ വിമര്‍ശനം. എന്നാല്‍, വിമര്‍ശനങ്ങള്‍ പിണറായിയെ ലക്ഷ്യമിട്ടല്ലെന്നും കക്ഷിചേരേണ്ട കാര്യമില്ലെന്നുമായിരുന്നു പാര്‍ട്ടി നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam