ഗുണ്ടാ ബന്ധം: മംഗലപുരം സ്റ്റേഷനില്‍ കൂട്ടസ്ഥലംമാറ്റം, ഡിവൈഎസ്പിമാര്‍ക്കെതിരായ നടപടി ശുപാർശ മുഖ്യമന്ത്രിക്ക്

By Web TeamFirst Published Jan 17, 2023, 10:38 AM IST
Highlights

ഗുണ്ടാ ബന്ധമുള്ള പൊലീസുകാർക്കു നേരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചേക്കും.സംസ്ഥാനത്തെ 160 SHO മാർക്ക് സ്ഥലമാറ്റമുണ്ടാകും.പ്രവർത്തന വിലയിരുത്തലിൽ കൂടിയാണ് മാറ്റം

തിരുവനന്തപുരം: പൊലീസ്-ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ മുഖം രക്ഷിക്കാൻ കൂടുതൽ വ്യാപക അഴിച്ചുപണിയുമായി സർക്കാർ. സംസ്ഥാനവ്യാപകമായി 160 ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും.  തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്കെതിരെയും നടപടി വരും.

ഗുണ്ടാതലവന്മാരുമായി ബന്ധം, സാമ്പത്തികതർക്കങ്ങൾക്ക് ഇടനില നിൽക്കുക, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കുക, അവിഹിത ബന്ധങ്ങൾ.സംസ്ഥാനത്തും തലസ്ഥാനത്ത് പ്രത്യേകിച്ചും പൊലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ് അക്രമസംഭവങ്ങൾ വ്യാപകമാകാൻ കാരണം. ഗുണ്ടകളെ അമർച്ച ചെയ്യാൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും വിവരങ്ങൾ അപപ്പപ്പോൾ സേനയിൽ നിന്ന് തന്നെ ചോർന്നു കിട്ടുന്നതോടെ ഗുണ്ടകൾക്ക് അഴിഞ്ഞാടാം.. ഇന്നലെ സസ്പെൻഡ് ചെയ്ത നാല് സിഐമാർക്കും ഒരു എസ്ഐക്കും ഡിവൈഎസ്പിക്കുമെതിരായ ഇൻറലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടിയിരുന്നു. പക്ഷെ ഇവരെയൊന്നും തൊടാതെ ക്രമസമാധാനചുമതലയിൽ തന്നെ നിലനിർത്തുകയായിരുന്നു.ഒടുവില്‍ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പിഎസിന്‍റെ  സഹോദരനെ  തലക്കടിച്ച് കിണറ്റിലിട്ടതോടെയാണ് നാണക്കേട് മാറ്റാൻ ഒടുവിൽ സർക്കാറിന്‍റെ  ശുദ്ധികലശനീക്കങ്ങൾ.

മണ്ണ് മാഫിയയുും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിന്‍റെ  പേരിലാണ് മംഗലപുരം സ്റ്റേഷനിലെ മൂഴുവൻ പൊലീസുകാരെയം സ്ഥലംമാറ്റുന്നത്. മംഗലപുരം സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ രണ്ട് തവണ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസിനുണ്ടായത് ഗുരുതരവീഴ്ച. പിടിയിലായ ഷെമീർ സ്റ്റേഷനകത്ത് വെച്ച് ബ്ലേഡ് കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മുങ്ങിയ ഷെഫീക് പിന്നെ മോഷണം നടത്തി മുഖ്യമന്ത്രി സ്പെഷ്യൽ പിഎസിൻറെ സഹോദരനയെും ആക്രമിച്ചു. നാട്ടുകാരാണ് ഒടുവിൽ ഷെഫീഖിനെ പിടികൂടി പൊലീസിനെ ഏല്പിച്ചത്. മംഗലപുരം എസ്എച്ച്ഒ സജേഷിനെ ഇന്നലെരാത്രി തന്നെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവല്ലത്ത് സസ്പെൻഷനിലായ എസ്ഐ സതിഷ്, സാമ്പത്തിക തർക്കങ്ങൾ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കാറാണ് പതിവ്. പൊലീസിന് കിട്ടുന്ന പരാതിയിൽ അങ്ങിനെ ഗുണ്ടകള്‍ക്ക്  ഇടപെടാൻ അവസരമൊരുക്കി. ഷാരോൺ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ജോൺസൺ് ഗുണ്ടകളുമായി അടുത്തബന്ധമാണുള്ളത്.   ജോൺസന്‍റെ  മകളുടെ പിറന്നാൾ ആഘോഷത്തിന് ഗുണ്ടകൾ പണം പിരിച്ചതും ഇൻറലിജൻസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിൽ മാറ്റിനിർത്തിയ ജോൺസണെതിരെ ഉടൻ നടപടി വരും. തലസഥാനത്തെ പുതിയ സാഹചര്യം പരിഗണിച്ചാണ് സംസ്ഥാനവ്യാപകമായുള്ള എസ് എച്ച് ഒമാരുടെ  മാറ്റത്തിനുള്ള തീരുമാനം

തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടം; കിണറ്റിൽ തള്ളിയിട്ടത് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ

തലസ്ഥാനത്ത് വിഹരിക്കുന്ന ഗുണ്ടകൾ, ആക്രമണങ്ങൾ; ഓം പ്രകാശിനെയും പുത്തൻപാലം രാജേഷിനെയും തൊടാനാകാതെ പൊലീസ്   

click me!