
മലപ്പുറം: മുംബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും.കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും.
ഇതിനിടെ പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂർ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. ഇയാൾ മുംബൈയിൽ നിന്ന് രാവിലെ നാട്ടിലെത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്യും.
കുട്ടികള്‍ ഉല്ലാസത്തിനുവേണ്ടി മാത്രമാണ് മുംബൈയിൽ വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനമെന്ന് എസ്ഐ സുജിത്ത് പറഞ്ഞു. വീട് വിട്ടിറങ്ങിയതിൽ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കണ്ടെത്താൻ നിലവിൽ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും നാട്ടിലെത്തിയശേഷം വിശദമായി അന്വേഷിക്കുമെന്നും എസ്ഐ പറഞ്ഞു.
പനവേലിൽ നിന്നുള്ള ഗരീബ് രഥ് എക്സ്പ്രസിലാണ് കേരളത്തിലേക്ക് വരുന്നത്. മുംബൈയിൽ നിന്ന് റോഡ് മാര്‍ഗമാണ് പൂനെയിലേക്ക് എത്തിയത്. നാളെ തിരൂരിൽ നിന്നായിരിക്കും താനൂരിലേക്ക് പോവുക. കുട്ടികളുമായി വീഡിയോ കോള്‍ വഴി സംസാരിച്ചുവെന്നും ഇരുവരും സുരക്ഷിതരാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതികരിച്ചു. മക്കളെ കണ്ടെത്താൻ സഹായിച്ച പൊലീസിനോട് വലിയ നന്ദിയും കടപ്പാടുമുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്കൂളിൽ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്നാണ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 1.45 നാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam