
പത്തനംതിട്ട : ആറന്മുള ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂം ഇന്ന് തുറന്നു പരിശോധിക്കും. അയിരൂർ സ്വദേശിയായ രാമചന്ദ്രൻ നായർ സമർപ്പിച്ച 58 പവന്റെ ഉരുപ്പടി കാണാനില്ലെന്ന ആക്ഷേപത്തിലാണ് നടപടി. വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. രാമചന്ദ്രൻനായരുടെ ആശങ്ക ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. 2013ലാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കൈ ഭാഗത്ത് ഉപയോഗിക്കാൻ രാമചന്ദ്രൻ സ്വർണം സമർപ്പിച്ചത്.
പന്ത്രണ്ട് വർഷം മുൻപാണ് ആറന്മുള ക്ഷേത്രത്തിലെ വിഗ്രഹം പൊതിയുന്നതിനായാണ് അയിരൂർ സ്വദേശി രാമചന്ദ്രൻ നായർ 58 പവൻ സ്വർണം വഴിപാടായി നൽകിയത്. വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ എന്തോ വീണ് പൊട്ടലുണ്ടായിരുന്നു. അത് മുള കൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. ഇതറിഞ്ഞ് ദേവസ്വവുമായി ബന്ധപ്പെട്ട അദ്ദേഹം അത് മാറ്റി സ്വർണ്ണം പൊതിയാൻ നൽകി. 2013- ലാണ് 58 പവൻ സ്വർണം ഉപയോഗിച്ച് വിഗ്രഹം മുഴുവൻ പൊതിഞ്ഞതെന്നും അത് താൻ നേരിട്ട് കണ്ടതാണെന്നും രാമചന്ദ്രൻ നായർ വെളിപ്പെടുത്തുന്നു. “ ഞാൻ പിന്നീട് ഒന്നും അന്വേഷിച്ചില്ല. എന്നാൽ രണ്ട് വർഷം മുൻപ് വിഗ്രഹത്തിലെ സ്വർണം എടുത്തുമാറ്റാൻ പോവുകയാണെന്ന് ക്ഷേത്രത്തിലുള്ളവരുടെ സംസാരത്തിലൂടെയാണ് അബദ്ധവശാൽ ഞാൻ അറിയുന്നത്. അവർ വിഗ്രഹത്തിൽ വെള്ളി പൊതിയാൻ പോവുകയാണെന്നും അറിഞ്ഞു. അതിന് ശേഷം ഈ വർഷം ക്ഷേത്രത്തിൽ ചെന്നപ്പോഴാണ് വിഗ്രഹം വെള്ളി പൊതിഞ്ഞ നിലയിൽ കണ്ടത്. നേരത്തെ വിഗ്രഹത്തിൽ പൊതിഞ്ഞ സ്വർണം മുഴുവൻ എവിടെപ്പോയി എന്ന ചോദ്യത്തിന് "അറിയില്ല, പരിശോധിക്കട്ടെ" എന്നായിരുന്നു ദേവസ്വം ഉദ്യോഗസ്ഥർ നൽകിയ മറുപടിയെന്നും രാമചന്ദ്രൻ നായർ വ്യക്തമാക്കി .