
കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യങ്ങള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. സ്വപ്നയുടെ ലോക്കറിലെ പണം കമീഷനാണോ കള്ളക്കടത്ത് വരുമാനമാണോ എന്ന കാര്യത്തില്‍ ഏജന്‍സികളുടെ വിരുദ്ധ നിലപാടുകള്‍ കോടതി തന്നെ ചോദ്യം ചെയ്തിരുന്നു. വിചാരണവേളയില്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ പ്രതികള്‍ക്ക് അനുകൂലമാകാനും സാധ്യതയുണ്ടെന്ന് നിയമവിദ്ഗ്ധര്‍ പറയുന്നു.
ശിവശങ്കര്‍ക്ക് സ്വര്‍ണക്കടത്തില് പങ്കില്ലെന്ന് എന്‍ഐഎയും കസ്റ്റംസും വ്യക്തമാക്കുകയും ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് ശിവശങ്കറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവര്‍ത്തിക്കുന്നു. ലോക്കറിലെ പണം സംബന്ധിച്ചും തര്‍ക്കമുണ്ട്.
സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം കള്ളക്കടത്തിലൂടെ ലഭിച്ച വരുമാനം എന്നായിരന്നു എന്‍ഐഎയും കസ്റ്റംസും ഇഡിയും ആദ്യം കോടതിയെ അറിയിച്ചത്. എന്നാല്‍ ശിവശങ്കറിന്റെ ജാമ്യഹര്‍ജി പരഗണിച്ചപ്പോള്‍ ഇഡി ചുവട് മാറ്റി. ലൈഫ് മിഷന്‍പദ്ധതിയില്‍ കിട്ടിയ കമീഷനെന്നായിരുന്നു പുതിയ വാദം. കമീഷനെങ്കില്‍ പിന്നെ എന്‍്‌ഫോഴ്‌സ്‌മെന്റിന് എങ്ങിനെ കേസെടുക്കാനാവുമെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം എന്ന് മാത്രമാണ് തങ്ങള്‍ തുടക്കം മുതല്‍ പറയുന്നത് എന്നായിരിന്നു ഇഡിയുടെ മറുപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എം ശിവശങ്കര്‍ക്ക് കമീഷന്‍ നല്‍കുമ്പോള്‍ അത് കോഴയായി കണക്കാക്കണം. കോഴ വാങ്ങുന്നത് അഴിമതിയാണെന്നും അത് കുറ്റകൃത്യമല്ലേ എന്നുമായിരുന്നു ഇഡിയുടെ വിശദീകരണം.
നയതന്ത്രചാനല്‍ കള്ളക്കടത്ത് അന്വേഷിക്കുന്നത് നാല് കേന്ദ്ര ഏജന്‍സികള്‍. കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്, ആദായ നികുതി വകുപ്പ്. അസി സോളിസറ്റര്‍ ജനറല് അന്വേഷണം ഏകോപിപ്പിക്കുമെന്നും അറിയിപ്പുണ്ടായി. എന്നാല്‍ പ്രതികളുടെ പങ്ക് സംബന്ധിച്ചും തെളിവുകല്‍ വിലയിരുത്തുന്നതിലും പരസ്പരവൈരുദ്ധ്യങ്ങളായ കണ്ടെത്തലുകള്‍ പുറത്ത് വന്നു.
ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വാദം. അങ്ങനെയങ്കില്‍ ഈ തെളിവുകള്‍ എന്ത് കൊണ്ട് പുറത്ത് വിടുന്നില്ലെന്ന് പ്രതികള്‍ ചോദിക്കുന്നു. ഒരോ ജാമ്യ ഹര്‍ജി വരുമ്പോള്‍ തെളിവെന്ന പേരില്‍ മുദ്രവെച്ച കവര്‍ കോടതിക്ക് കൈമാറി പുകമറ സൃഷ്ടിക്കുകയാണ് ഏജന്‍സികള്‍ ചെയ്യുന്നതെന്നും പ്രതികള്‍ ആരോപിക്കുന്നു.
എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രം ചോദ്യം ചെയ്തുള്ള ശിവശങ്കറിന്റെ തടസ്സഹര്‍ജിയും ജാമ്യഹര്‍ജിയും ബുധനാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam