
കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ (Swapna Suresh) കൊച്ചിയിൽ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ഇന്നത്തെ ചോദ്യം ചെയ്യൽ ഏഴര മണിക്കൂർ നേരം നീണ്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (Enforcement Directorate) ചോദ്യം ചെയ്യല്‍ പൂർത്തിയായിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു. ഇന്നലെ അഞ്ച് മണിക്കൂർ നേരം സ്വപ്നയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, കെ ടി ജലീലിന്‍റെ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ സരിത്തിനെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം പൊലീസ് ക്ലബ്ബിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
രാവിലെ തുടങ്ങിയ സ്വപ്ന സുരേഷിന്‍റെ ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിയോടെയാണ് അവസാനിച്ചത്. ഇന്നലെയും ഇന്നുമായി നടത്തിയ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ സ്വപ്നയെ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി സ്വപ്നയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ രഹസ്യ മൊഴിയിലുള്ളത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളും തന്‍റെ കൈവശമുള്ള തെളിവുകളും ഇ.ഡി.ക്ക് കൈമാറും എന്ന് സ്വപ്ന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നാണ് സ്വപ്ന സുരേഷിന്‍റെ നിലപാട്.
അതേസമയം, സ്വപ്ന സുരേഷിന്‍റെ ഇ മെയിൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം എൻ ഐഎ കോടതിയിൽ അപേക്ഷ നൽകി. സ്വപ്ന സുരേഷ് നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലായിരുന്ന സമയത്ത് എൻഐഎ മെയിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. പാസ്‌വേർഡ് മാറ്റിയതോടെ സ്വപ്ന ഒഴികെ മറ്റാ൪ക്കു൦ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷണം തുടരുന്നതിനാൽ മെയിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ ഹ൪ജി.
Also Read: നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ; സ്വര്‍ണക്കടത്തിൽ സര്‍ക്കാരിനെതിരെ ചോദ്യശരങ്ങളുമായി പ്രതിപക്ഷം
ഡോളർക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് നൽകാനാകില്ലെന്ന് കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇഡിയുടെ അപേക്ഷ പരിഗണിച്ച എറണാകുളം എസിജെഎം കോടതി ഹർജി തീർപ്പാക്കി. കുറ്റപത്രം സമർപ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം തുടരുന്നതിനാൽ കോടതി വഴി മൊഴിപകർപ്പ് നൽകാനാകില്ലെന്നും എന്നാൽ നേരിട്ട് അപേക്ഷ നൽകിയാൽ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്.
നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളിൽ നിന്നുള്ള കമ്മീഷൻ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.