
കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സ്വമേധയാ കേസെടുത്തത്. ഇത്തരം സംഭവങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണ്. ഈ രീതിയിൽ അല്ല ജനങ്ങൾ പ്രതികരിക്കേണ്ടത്. ഗൗരവതരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. ആശുപത്രികളിൽ രാത്രിസമയത്ത് പൊലീസ് സുരക്ഷയും സിസിടിവി സംവിധാനവും ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
അതേസമയം നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം ഉണ്ടായത്.
Read more: നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പ്രതികളും പിടിയിൽ
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കമ്പിവടിയുമായി എത്തിയ മൂന്നംഗ സംഘം ആശുപത്രിയിൽ ആക്രമണം നടത്തുകയായിരുന്നു. മർദ്ദനത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് ഉള്‍പ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ ഫാർമസിയുടെ ജനൽച്ചില്ലുകളും കസേരകളും തല്ലിത്തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ ഇവർ ചവിട്ടി വീഴ്ത്തി. ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ചു.
പ്രതി വിഷ്ണു കഴിഞ്ഞ 19ന് അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ചികിത്സ വൈകിപ്പിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ മാസ്ക് വെക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. വിവിധ സംഘടനകൾ ജീവനക്കാർക്ക് പിന്തുണ അർപ്പിച്ചു പ്രകടനം നടത്തി. അക്രമികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.