സ്വർണ്ണക്കടത്ത് തുടങ്ങിയത് ജനുവരിയിൽ, അയച്ചത് കൊച്ചി സ്വദേശി; വ്യാജരേഖ ചമച്ചെന്നും സംശയം

By Web TeamFirst Published Jul 7, 2020, 9:24 AM IST
Highlights

സ്വർണ കടത്തിൽ വ്യാജ രേഖ ചമച്ചതായും സംശയം ഉയർന്നിട്ടുണ്ട്. നയതന്ത്ര പാഴ്‌സലിന്റെ കസ്റ്റംസ് ക്ലിയറൻസിന് സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നു

തിരുവനന്തപുരം: വിവാദമായ വിമാനത്താവള സ്വർണക്കടത്ത് തുടങ്ങിയത് ജനുവരിയിലെന്ന് വിവരം. എല്ലാം നയതന്ത്ര ചാനലിലൂടെയാണ് നടന്നത്. പത്ത് എയർവേ ബില്ലുകൾ തിരുവനന്തപുരം വിമാനത്താവള കാർഗോയിൽ നിന്ന് കണ്ടെടുത്തു. സ്വർണം ദുബൈയിൽ നിന്ന് വാങ്ങിയതും അയച്ചതും കൊച്ചി സ്വദേശി ഫരീദാണെന്നും ഇയാൾ ദുബൈയിൽ പ്രൊവിഷണൽ സ്‌റ്റോർ നടത്തിപ്പുകാരനാണെന്നും കണ്ടെത്തി.

സ്വർണ കടത്തിൽ വ്യാജ രേഖ ചമച്ചതായും സംശയം ഉയർന്നിട്ടുണ്ട്. നയതന്ത്ര പാഴ്‌സലിന്റെ കസ്റ്റംസ് ക്ലിയറൻസിന് സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നു. എന്നാൽ രണ്ട് വർഷമായി പ്രോട്ടോക്കോൾ ഓഫീസറുടെ ഒപ്പ് വാങ്ങുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ഒപ്പ് കള്ളക്കടത്ത് സംഘം വ്യാജമായി ചമച്ചതായി സംശയം. കാറും ഭക്ഷണ സാധനങ്ങളും ഓഫീസിലെ അലങ്കാര വസ്തുക്കളും എത്തിക്കാനാണ് അനുമതി തേടിയിരുന്നതെന്നും കണ്ടെത്തി.

വിവാദത്തിന് പിന്നാലെ ഐടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കരനെ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് വിവരം. സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. ഇദ്ദേഹത്തോട് വിശദീകരണം തേടും. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ച സംഭവത്തിലായിരിക്കും വിശദീകരണം തേടുക. സ്വപ്നയുടെ നിയമനത്തെ കുറിച്ച് അറിയില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

കെ എസ് ഐ ടി എൽ നു കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലൈസൻ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത്. ഇന്നലെ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ സ്വപ്നയ്ക്ക് ഐടി വകുപ്പ് സെക്രട്ടറിയുമായി വളരെ അടുത്ത ബന്ധമാണെന്ന് ആരോപണം ഉയർന്നത് ഇതിന് പിന്നാലെയാണ്. സർക്കാരിന് തന്നെ വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമായി ഇതുമാറി. തിരുവനന്തപുരം മുടവൻമുഗളിൽ സ്വപ്ന താമസിച്ചിരുന്ന ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു ഐടി വകുപ്പ് സെക്രട്ടറിയെന്ന ആരോപണം കൂടി ഉയർന്നതോടെ ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്താനാണ് ആലോചന.

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോ​ഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ  ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വർണം ആർക്കെല്ലാമാണ് നൽകിയത് എന്നതും അന്വേഷണ പരിധിയിലാണ്.

click me!