കൊവിഡ് 19 മരണം: കൂടുതല്‍ ആളുകളും മരിച്ചത് ശ്വാസതടസം നേരിട്ടെന്ന് ആരോഗ്യ വകുപ്പ്

By Web TeamFirst Published Jul 7, 2020, 8:54 AM IST
Highlights

21 പേരുടെ മരണത്തിലാണ് ആരോഗ്യ വകുപ്പ് പഠനം നടത്തിയത്. ഇതില്‍ 14പേര്‍ ഇതര സംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ എത്തിയവരായിരുന്നു. ബാക്കി ഉള്ള 8പേര്‍ക്ക് ഒരു യാത്രാ ചരിത്രവുമില്ല. ഇവരുടെ രോഗ ഉറവിടം പോലും വ്യക്തമല്ല. മൂന്നുപേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. 

കൊല്ലം: ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കൊവിഡ് 19 ല്‍ സംഭവിച്ചതെന്ന് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന അത്യാഹിതം ഒഴിവാക്കാൻ പരിശോധനയ്ക്കുള്ള പൾസ് ഓക്സിമീറ്റര്‍ ആശുപത്രികളിലും സ്രവം എടുക്കുന്ന സ്ഥലങ്ങളിലുമടക്കം കൂടുതല്‍ ഇടങ്ങളിൽ ലഭ്യമാക്കണമെന്ന് ശുപാര്‍ശയുമുണ്ട്. മരിച്ച 86 ശതമാനം പേരിലും കാന്‍സര്‍ അടക്കം മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

21 പേരുടെ മരണത്തിലാണ് ആരോഗ്യ വകുപ്പ് പഠനം നടത്തിയത്. ഇതില്‍ 14പേര്‍ ഇതര സംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ എത്തിയവരായിരുന്നു. ബാക്കി ഉള്ള 8പേര്‍ക്ക് ഒരു യാത്രാ ചരിത്രവുമില്ല. ഇവരുടെ രോഗ ഉറവിടം പോലും വ്യക്തമല്ല. മൂന്നുപേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ചികില്‍സയിലിരുന്ന് മരിച്ചവരില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, പനി, തളര്‍ച്ച എന്നിവ ഉണ്ടായിരുന്നു. 

മരിച്ചവരിൽ 77ശതമാനം പേരും 50വയസിന് മുകളിലുള്ളവരാണ്. ഇതില്‍ 86ശതമാനം പേര്‍ക്ക് ക്യാൻസര്‍, ഉയര്‍ന്ന രക്തസമര്‍ദം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗമടക്കം മറ്റ് രോഗങ്ങളുണ്ടായിരുന്നു. 63ശതമാനം പേര്‍ക്ക് വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടിവന്നപ്പോൾ 42ശതമാനം പേര്‍ക്ക് ഓക്സിജൻ മാത്രം നല്‍കിയാണ് ചികില്‍സിച്ചത്. രക്തത്തില്‍ ഓക്സിജന്‍റെ അളവ് കുറയുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥ രോഗികൾക്കുണ്ടായി. ഗുരുതരാവസ്ഥയിലായ 50ശതമാനം പേര്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികില്‍സ നല്‍കിയിട്ടുണ്ട്.

പരമാവധിപേരില്‍ കഴിയുന്നതും വേഗം പരിശോധന നടത്തണം. ഹൈ റിസ്ക് വിഭാഗത്തില്‍പെട്ടവരെ കണ്ടെത്തി അവരെ നിരീക്ഷിക്കണം. ചികിത്സ എല്ലായിടത്തും ലഭ്യമാക്കണം. റിവേഴ്സ് ക്വാറന്‍റീൻ ശക്തിപ്പെടുത്തണം.പ്ലാസ്മയുടെ കരുതൽശേഖരം ഉണ്ടായിരിക്കണെം തുടങ്ങിയ ശുപാര്‍ശകളാണ് വിദഗ്ധ സമിതി സര്‍ക്കാരിന് നല്‍കിയത്.
 

click me!