
തിരുവനന്തപുരം: രാജ്ഭവനിൽ ഭാര്യക്കൊപ്പം കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രഭാതസവാരിക്ക് ക്ഷണിച്ചു. രാജ്ഭവനിൽ നടക്കാൻ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ആയിരുന്നു ഗവർണറുടെ ക്ഷണം. മുഖ്യമന്ത്രി പറഞ്ഞത് ശരിവച്ച ഗവർണർ, രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും പിണറായിയോട് പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു.
അതേസമയം, കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്.
ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവര്‍ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam