
തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ഓരോ സ്ലീപ്പർ കോച്ചുകളാണ് അധികമായി അനുവദിച്ചത്. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (12695) ഏഴുമുതൽ 11 വരെയും തിരുവനന്തപുരം സെൻട്രൽ - ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എട്ടുമുതൽ 12 വരെയും ചെന്നൈ എഗ്മൂർ-കൊല്ലം അനന്തപുരം എക്സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസ് (20636) ഒമ്പത് മുതലും ചെന്നൈ സെൻട്രൽ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639) ആറുമതുൽ ആലപ്പുഴ-ചെന്നൈ സെൻട്രൽ ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകൾ വർധിപ്പിച്ചത്.
തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന് (12076) , കോഴിക്കോട്-തിരുവനന്തപുരം ജനശതാപ്ദി എക്സ്പ്രസ് (12075) ഏഴ് മുതൽ 11 വരെ ഒരു ചെയർകാറും അധികമായി അനുവദിച്ചു.
ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസ നടപടിയുമായി റെയിൽവേ. അടിയന്തര നടപടിയുടെ ഭാഗമായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ വർധിപ്പിച്ചു. ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സർവീസ് നടത്തിയിട്ടുണ്ട്. ദക്ഷിണ റെയിൽവേ (എസ്ആർ) ഏറ്റവും കൂടുതൽ നടപടികൾ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വർദ്ധിപ്പിച്ചു. ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളിൽ അധിക ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകൾ വിന്യസിച്ചിട്ടുണ്ട്. നോർത്തേൺ റെയിൽവേ (എൻആർ) എട്ട് ട്രെയിനുകളിൽ 3 എസി, ചെയർ കാർ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകൾ കൂട്ടിച്ചേർത്തു.
ഇന്ന് മുതൽ നടപ്പിലാക്കിയ ഈ നടപടികൾ കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന വടക്കൻ ഇടനാഴികളിലെ ലഭ്യത വർധിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. വെസ്റ്റേൺ റെയിൽവേ (WR) നാല് ട്രെയിനുകളിൽ 3AC, 2AC കോച്ചുകൾ കൂട്ടിച്ചേർത്തു. ന്യൂഡൽഹി, മുംബൈ, ലക്നൗ, ജമ്മു താവി, പട്ന, ഹൗറ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് കോച്ചുകൾ വർധിപ്പിച്ചു. ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്.