
തിരുവനന്തപുരം: കേരളാ ബാങ്കിന്‍റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. എറണാകുളത്തെ സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലാണ് കേരളാ ബാങ്കിൻ്റെ പ്രഥമ പ്രസിഡന്‍റ്. റിസർവ് ബാങ്ക് അനുമതി ലഭിച്ചാൽ പ്രവാസികളുടെ പണമിടപാട് അടക്കം നൂതന ബാങ്കിംഗ് സംവിധാനത്തിലേക്ക് കേരളാബാങ്ക് കടക്കുമെന്ന് പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രതിനിധികൾ വിജയിച്ചതിന് പിന്നാലെയാണ് കേരളാ ബാങ്ക് ഭരണസമിതി അധികാരമേറ്റത്. ബാങ്ക് രൂപീകരിച്ച ശേഷമുള്ള ഒരുവർഷം ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. ഗോപി കോട്ടമുറിക്കൽ പ്രസിഡന്‍റായും സിപിഎം സംസ്ഥാന സമിതിയംഗം എംകെ കണ്ണൻ വൈസ് പ്രസിഡന്‍റായും 13അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.
ഇപ്പോൾ മാറി നിൽക്കുന്ന യുഡിഎഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരളാ ബാങ്കിൽ ഭാഗമാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലപ്പുറം ഒഴികെ മറ്റ് ജില്ലാ ബാങ്കുകളിലെ മുഴുവൻ അക്കൗണ്ടുകളും കേരളാ ബാങ്കിലേക്ക് ഇതിനോടകം മാറി കഴിഞ്ഞു. സംസ്ഥാനത്ത് 769 ശാഖകളാണ് കേരളാബാങ്കിനുള്ളത്.
പ്രാഥമിക സഹകരണ ബാങ്കുകൾക്ക് വായ്പ നൽകിയും നിക്ഷേപം സ്വീകരിച്ചും കേരളാബാങ്കിന്‍റെ വണ്‍ ടച്ച് പോയിന്‍റുകളാക്കും. നിലവിലെ എടിഎം ശൃംഖല പ്രാഥമിക സഹകരണബാങ്കുകളിലെ നിക്ഷേപകർക്കും ഉപയോഗിക്കാം.നിലവിൽ 40,265കോടിയുടെ വായ്പയാണ് കേരളാ ബാങ്ക് നൽകിയത്. 62,450കോടിയാണ് നിക്ഷേപമായി ബാങ്കിന് ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam