
തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി സർക്കാർ. സാധ്യത പട്ടികയിലുള്ള എട്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരോട് താൽപര്യപത്രം നൽകാൻ പൊലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടു. ജൂണ്‍ 30ന് അനിൽകാന്ത് ഒഴിയുന്നതിനെ തുടർന്നാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള ചർച്ചകള്‍ തുടങ്ങിയത്.
പൊലീസ് മേധാവി സ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കുന്ന അനിൽകാന്ത് ജൂണ്‍ 30ന് വിരമിക്കും. പല കണക്കുകൂട്ടലുകളും മറികടന്നാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി സർക്കാർ നിയമിച്ചത്. പൊലീസ് മേധാവിയാകുമ്പോള്‍ ആറ് മാസം മാത്രം സർവീസ് ബാക്കിയിട്ടുണ്ടായിരുന്ന അനിൽകാന്തിന് രണ്ട് വർഷത്തേക്ക് സർവ്വീസ് നീട്ടി നൽകുകയും ചെയ്തു. എട്ട് പേരാണ് അനിൽ കാന്തിന്‍റെ പിൻഗാമിയാകാൻ പട്ടികയിലുള്ളത്. 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥൻ നിധിൻ അഗർവാളാണ് പട്ടികയിൽ ഒന്നാമൻ. സിആർപിഎഫിൽ ഡെപ്യൂട്ടേ ഷനുള്ള നിധിൻ അഗർവാള്‍ മടങ്ങി വരാൻ സാധ്യത കുറവാണ്. പൊലീസ് ആസ്ഥാനത്ത എഡിജിപി പത്മകുമാറും, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബുമാണ് സാധ്യത സ്ഥാനത്തുള്ള മറ്റ് രണ്ട് പേർ.
മെയ് മാസത്തിൽ രണ്ട് പേരും ഡിജിപി തസ്തികയിലെത്തും. തൊട്ടുടത്തുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. സപ്ലൈക്കോ എംഡി സഞ്ചീവ് കുമാർ പട്ജോഷി, റാവഡാ ചന്ദ്രശേഖർ, ഇൻറലിജൻസ് മേധാവി ടി കെ വിനോദ് കുമാർ, ബെവ്ക്കോ എം ഡി ജോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുളള മറ്റുള്ളവർ. ഹരിനാഥ് മിശ്രയും, റാവഡാ ചന്ദ്രശേഖറും സംസ്ഥാന സർവ്വീസിലേക്കില്ലെന്ന് കഴിഞ്ഞ പ്രാവശ്യം ഡിജിപി തെരഞ്ഞെടുപ്പ് സമയത്ത് അറിയിച്ചിരുന്നു. കേന്ദ്ര ഐബിയിൽ ഉന്നത തസ്തികയിലുള്ള ഈ രണ്ട് ഉദ്യോഗസ്ഥരും മടങ്ങിവരാൻ സാധ്യതയില്ല. താൽപര്യം നൽകുന്നവരുടെ പൂർണവിവരങ്ങള്‍ സംസ്ഥാനം കേന്ദ്രസർക്കാരിന് കൈമാറും. ഇതിൽ നിന്നും മൂന്ന് പേരുടെ പേരുകള്‍ ഉന്നതതല സമിതി നിർദ്ദേശിക്കും. ഇതിലാരാകണം അടുത്ത ഡിജിപിയെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മാർച്ചിന് മുമ്പ് നടപടിക്രമങ്ങള്‍ സംസ്ഥാനം പൂർത്തിയാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam