
തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ഡീസൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. 20 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പണം ബുധനാഴ്ച കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തും. അതേസമയം ബുധനാഴ്ച വരെ എങ്ങനെ മുന്നോട്ട് പോകുമെന്നതിൽ ആശങ്ക തുടരുകയാണ്.123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ ആവർത്തിച്ചു.
ഡീസൽ പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ, ഓർഡിനറി സർവീസുകളെ മാത്രമല്ല ദീർഘദൂര സർവീസുകളെയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സർവീസുകളും മുടങ്ങി. 123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഇതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഐഒസി സുപ്രീംകോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഐഒസിയുടെ സത്യവാങ്മൂലം. ഡീസല്‍ വാങ്ങിയ ഇനത്തില്‍ 139.97 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നു. ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉള്ള ആനുകൂല്യങ്ങളും കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്നു. ഇതെല്ലാം സ്വീകരിച്ച ശേഷം ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്കുള്ള വിലയിൽ ഇന്ധനം നൽകണെന്ന് പറയുന്നത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് കരാർപ്രകാരമാണ്. അതിൽ തർക്കമുണ്ടെങ്കിൽ ആര്‍ബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടെതെന്നും ഐഒസി പറയുന്നു. അതിനാൽ യതൊരു അടിസ്ഥാനവുമില്ലാത്ത ഹർജി പിഴയിടാക്കി തള്ളണമെന്നാണ് ഐഒസി കോടതിയെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഇന്‍സ്റ്റിറ്റ‍്യൂഷണല്‍ ബിസിനസ് മാനേജര്‍ എൻ.ബാലാജിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇത് വരെയും സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam