
കൊച്ചി: ശാരീരിക പരിമിതികൾ മൂലം പ്ലസ് ടുവിന് ഇഷ്ട വിഷയം പഠിക്കാൻ സാധിക്കുമോ എന്ന് ആശങ്കപ്പെട്ടിരുന്ന മീനാക്ഷി ഇന്ന് സ്കൂളിലേക്ക് പോകുന്നു. സർക്കാർ തലത്തിലുള്ള സജീവ ഇടപെടലുകൾ കാരണമാണ് മീനാക്ഷിക്ക് ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് കോഴ്‌സിന് അഡ്മിഷൻ ലഭ്യമായത്. പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മീനാക്ഷിയുടെ ആഗ്രഹങ്ങളെക്കുറിച്ചും തുടർപഠന ആശങ്കകളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിലൂടെ വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുകയും മീനാക്ഷിക്ക് പഠിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കാൻ നിർദ്ദേശിക്കുകയും ചെയ്തത്.
ഇതിന് മുൻപും ഇത്തരത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ടെങ്കിലും അവർ കൊമേഴ്സും ഹ്യുമാനിറ്റീസും പോലുള്ള വിഷയങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ നമ്മൾ എന്ത് പഠിക്കണമെന്ന് തീരുമാനിക്കേണ്ടത് മറ്റാരുമല്ലല്ലോ എന്നായിരുന്നു മീനാക്ഷി അന്ന് ചോദിച്ചിരുന്നത്. 'മിടുക്കിയായി ഇരിക്കണം, പഠിച്ച് വലിയ ആളാകണം' എന്ന് ആശംസിച്ചുകൊണ്ട് മീനാക്ഷിയുടെ പഠനം മുടങ്ങില്ലെന്നും, ഭിന്നശേഷി സൗഹൃദ ക്ലാസുകൾ സ്കൂളിൽ ഒരുക്കുമെന്നും മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ട്. ഇത്രയും വേഗത്തിൽ എല്ലാ അധികൃതരും തനിക്കായി നടപടിയെടുക്കുമെന്ന് കരുതിയില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും മീനാക്ഷി പ്രതികരിച്ചു. തന്റെ ഇഷ്ട വിഷയം പഠിക്കാൻ വേണ്ടി എല്ലാ മേഖലകളിലും അധികൃതർ നന്നായി ഇടപെട്ടതായും മീനാക്ഷി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വിഷമം അനുഭവിക്കുന്ന നിരവധി കുട്ടികളുടെ ആഗ്രഹങ്ങൾക്ക് ഈ മാതൃക വലിയൊരു ആശ്വാസമാകുമെന്ന് മീനാക്ഷിയുടെ അച്ഛനും പ്രതികരിച്ചു.
ഭിന്നശേഷി സൗഹൃദമായ ഹയർസെക്കൻഡറി സ്കൂളുകൾ ഇല്ലാത്തതിനാൽ തുടർ പഠനം മുടങ്ങുമോ എന്ന് ഭയപ്പെട്ടിരുന്ന മീനാക്ഷി ഇനി ഇടപ്പള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് എടുത്ത് തന്നെ പ്ലസ് ടു പഠനം പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി സ്കൂളിൽ റാമ്പ് ഉടൻ പണിയുന്നതാണ്. സ്കൂൾ അധികൃതരുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിച്ചിട്ടുണ്ട്. സ്കൂളിന്റെ കൈവശം നിലവിലുള്ള തുകയ്ക്ക് പുറമെ റാമ്പ് പണിയാൻ ആവശ്യമായി വരുന്ന ബാക്കി തുക സർക്കാർ നേരിട്ട് നൽകും. കൂടാതെ കുട്ടിയുടെ സൗകര്യാർത്ഥം ലാബ് സംവിധാനങ്ങൾ താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്യും. തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ്ക്കാണ് ഇത് സംബന്ധിച്ച ആവശ്യമായ നിർദേശങ്ങൾ മുഖ്യമന്ത്രി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam