Medical College : അം​ഗീകാരം ഉറപ്പിക്കാൻ സ്ഥലമാറ്റ നാടകം; പ്രതിഷേധവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ

By Web TeamFirst Published Nov 29, 2021, 1:07 PM IST
Highlights

തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,തൃശൂർ,കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നിന്നായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഏഴ് പേരെ സ്ഥലംമാറ്റി. ഒമ്പത് പേർക്ക് വർക്കിങ് അറേഞ്ച്മെന്റും നൽകി. കോന്നിയിലേക്ക് 19പേരെ സ്ഥലംമാറ്റിയപ്പോൾ അഞ്ചുപേരെ വർക്കിങ് അറേഞ്ച്മെന്റിൽ നിയമിച്ചു

തിരുവനന്തപുരം: കോന്നി,(konni)ഇടുക്കി(idukki) മെഡിക്കൽ കോളജുകളിലെ അധ്യാപക ക്ഷാമം (teachers scarcity)പരിഹരിക്കാൻ ട്രാൻസ്ഫർ (transfer)നാടകവുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. നിലവിലുള്ള മെഡിക്കൽ കോളജ് ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുമ്പോഴാണ് സർക്കാരിന്റെ ഈ സ്ഥലംമാറ്റ നടപടി . 40 പേരെയാണ് ഒറ്റയടിക്ക് മാറ്റി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

ഇടുക്കി , കോന്നി മെഡിക്കൽ കോളജുകളിൽ അധ്യയനമടക്കം തുടങ്ങണമെങ്കിൽ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തണം. എന്നാൽ ഇത് സാമ്പത്തിക ബാധ്യതയാണെന്ന് വിലയിരുത്തിയാണ് നിലവിലുള്ള സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. അധ്യയനം തുടങ്ങുന്നതിന് മുമ്പ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനാ നടത്താറുണ്ട്. ഇവരുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവ്. തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,തൃശൂർ,കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നിന്നായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഏഴ് പേരെ സ്ഥലംമാറ്റി. ഒമ്പത് പേർക്ക് വർക്കിങ് അറേഞ്ച്മെന്റും നൽകി. കോന്നിയിലേക്ക് 19പേരെ സ്ഥലംമാറ്റിയപ്പോൾ അഞ്ചുപേരെ വർക്കിങ് അറേഞ്ച്മെന്റിൽ നിയമിച്ചു. ഇത്രയും ഡോക്ടർമാരെ മാറ്റുകയും പകരം നിയമനം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ നിലവിലുള്ള മെഡിക്കൽ കോളജുകളിൽ അധ്യയനവും ചികിൽസ പരിചരണവും താളം തെറ്റും. 

തിരുവനന്തപുരം അടക്കമുള്ള പല മെഡിക്കൽ കോളേജുകളിലും ശസ്ത്രക്രിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ അഭാവം മൂലം അത്യാവശ്യമുള്ള ശസ്ത്രക്രിയകൾക്ക് പോലും തീയതി നിശ്ചയിക്കാൻ താമസം നേരിടുന്ന സാഹചര്യങ്ങൾ നിലവിലുണ്ട്. മെഡിക്കൽ കോളേജുകളിൽ കോവിഡ് ഡ്യൂട്ടിക്ക് ഇപ്പോഴും ഡോക്ടർമാരെ വിന്യസിക്കുന്നുണ്ട്. ഇത്തരം തീരുമാനങ്ങൾ അധ്യയനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനു പുറമേ ശബരിമല ഡ്യൂട്ടിക്കും, മറ്റു വി.ഐ.പി ഡ്യൂട്ടികൾക്കും മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാരെ നിയോ​ഗിക്കുന്നുണ്ട്.ഇതും തിരിച്ചടിയാണെന്ന് മെഡിക്കൽ കോ‌ളജ് ഡോക്ടർമാരുടെ സംഘടന പറയുന്നു.,
 
അതേസമയം പുതിയ തസ്തിക സ‌ൃഷ്ടിക്കുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് സർക്കാർ വിശദീകരണം. കൂടുതൽ എംബിബിഎസ് സീറ്റുകൾ സംസ്ഥാനത്തിന് ലഭിക്കാനായാണ് ഡോക്ടർമാരുടെ സ്ഥലംമാറ്റമെന്നും വിശദീകരണമുണ്ട്.

അതേസമയം ട്രാൻസ്ഫർ നാടകത്തിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് സർക്കാർ മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെ ജി എം സി ടി എ

click me!