
തിരുവനന്തപുരം: അതൃപ്തി പരസ്യമാക്കി യു ഡി എഫ് യോഗത്തിൽ (udf meeting)നിന്ന് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും(oommenchandy) രമേശ് ചെന്നിത്തലയും (ramesh chennithala)വിട്ടുനിന്നു. എല്ലാ കാര്യങ്ങളിലും കെ പി സി സി നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുന്നുവെന്നാണ് ഇരുനേതാക്കളുടേയും പരാതി. ഹൈക്കമാണ്ടിനെ വരെ നേരിട്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടും മാറ്റങ്ങളൊന്നും ഉണ്ടാകാത്തതിൽ ഇരുവരും അതൃപ്തരാണ്.
ഹൈക്കമൻഡ് ഇടപെട്ടിട്ടും കെ പി സി സി നേതൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രധാന പരാതി. രാഷ്ട്രീയ കാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങൾ ഏകപക്ഷീയമായി നടത്തുന്നു. ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകിയതും കൂടിയാലോചന ഇല്ലാതെയാണെന്ന് ഇരു നേതാക്കളും ആരോപിക്കുന്നു
ഡി സി സി അധ്യക്ഷന്മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകളെ പൂർണമായും തഴഞ്ഞുവെന്ന പരാതി ഉണ്ടായിരുന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടവരെ വെട്ടിനിരത്തിയതും അതൃപ്തി പുകച്ചു. തൊട്ടുപിന്നാലെ വന്ന കെ പി സി സി പുന: സംഘടനയിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. രമേശുമായും ഉമ്മൻചാണ്ടിയുമായും അടുപ്പമുളളവരെ ഒഴിവാക്കിയപ്പോൾ ഗ്രൂപ്പുകളിൽ നിന്ന് പുറത്തുവന്നവർക്ക് സ്ഥാനം നൽകുകയും ചെയ്തു
നേതാക്കളുടെ പരാതി പരിഹരിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് വ്യക്തം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam