
തിരുവനന്തപുരം: ഉന്നതവിദ്യഭ്യാസ രംഗത്തെ അമിത രാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഗവര്‍ണര്‍ (Arif Mohammad Khan) പരസ്യമായി പൊട്ടിത്തെറിച്ചത് സര്‍ക്കാരിനും മുന്നണിക്കും കനത്ത തിരിച്ചടിയായി. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ക്കെതിരെ കാലങ്ങളായുള്ള പരാതിയും ഉന്നത വിദ്യാഭ്യാസമേഖലയിലെ മൂല്യച്ച്യുതിയുമെല്ലാം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. ചാന്‍സിലര്‍ പദവിയിലുള്ള ഗവര്‍ണര്‍ക്ക് തന്നെ മനസ് മടുത്തെങ്കില്‍ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുന്നതാണ് പുതിയ വിവാദം.
സര്‍വ്വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയ നേതാക്കളുടെയും ഉന്നത സ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കല്‍, കച്ചവടതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങി ഒരുകാലത്തും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്നേറുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിന്‍റെ പോരായ്മയായിരുന്നു.
ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തില്‍ തുടരുമ്പോഴാണ് പറയാവുന്നതിന്‍റെ പരമാവധി പറഞ്ഞ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവന്‍ തുറന്നടിക്കുന്നത്. പൗരത്വ പ്രതിഷേധത്തിന്‍റെ കാലത്ത് സര്‍ക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ഗവര്‍ണര്‍ പിന്നീട് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നല്ല ബന്ധത്തിലായിരുന്നു. ജന്മദിന പരിപാടികള്‍ക്ക് വരെ ക്ലിഫ്ഹൗസിലെത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് സര്‍ക്കാരിനെതിരെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam