
തിരുവനന്തപുരം: നാളെ ചേരേണ്ട കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അനിശ്ചിതത്വം. സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.. പ്രത്യേക നിയമസമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം നിലവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണർ സർക്കാരിനോട് വിശദാംശം തേടിയത്.
നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്യുകയും ചെയ്തു. ഈ ശുപാർശയിലാണ് ഗവർണർ വിശദീകരണം തേടിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നിയമം രാജ്യത്തേയും കേരളത്തിലേയും കർഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമത്തിനെതിരെ രാജ്യവ്യാപകമായി കർഷക പ്രക്ഷോഭം നടക്കുകയാണെന്നും ഈ സാഹചര്യത്തിൽ നിയമസഭ ചേർന്ന് വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നൽകിയെന്നാണ് സൂചന.
രാജ്ഭവനിൽ നിന്നും അനുമതിൽ ലഭിച്ചാൽ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സമ്മേളനത്തിന് ഗവർണർ അനുമതി നൽകും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ഗവര്‍ണറെ അനുനയിപ്പിക്കാനായി കൃഷിമന്ത്രി വിഎസ് സുനിൽ കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നുണ്ട്. കാര്‍ഷിക നിയമം കേരളത്തെ എത്ര ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam