
തിരുവനന്തപുരം: പാലക്കാട്ട് ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാലക്കാട് നടന്ന കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവർണർ പറഞ്ഞു.
നിയമ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കർശന നടപടി സ്വീകരിക്കണം. നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഗവർണർ പറഞ്ഞു.
പാലക്കാട്ടെ സർവ്വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി; ബിജെപിക്കെതിരെ വിമർശനം
പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവ്വകക്ഷിയോഗത്തിനു ശേഷം ബിജെപിയെ വിമർശിച്ച് മന്ത്രി കെ കൃഷ്ണൻ കുട്ടി. ബിജെപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണ്. ചർച്ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തു. ഇനിയും ചർച്ച സംഘടിപ്പിക്കും. യോഗത്തിൽ തർക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു.
സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സർവ്വകക്ഷിയോഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസം നിൽക്കുന്നതായും അവർ പറഞ്ഞു. സർവകക്ഷി യോഗത്തിൽ മൂപ്പിളമ തർക്കമെന്നാണ് ബിജെപി ആരോപിച്ചതും യോഗം ബഹിഷ്കരിച്ചതും. മന്ത്രിയെ ആര് ഉപദേശിക്കണമെന്നതിനെ ചൊല്ലി മന്ത്രിയും മുൻ എംപിയും നിലവിലെ എംപിയും തമ്മിൽ തർക്കമാണ്. പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുന്നു. പൊലീസിന്റെ പല നടപടികളിലും തങ്ങൾക്ക് സംശയമുണ്ട്. സഞ്ജിതിന്റെ വിധവയെ അർദ്ധരാത്രിയിൽ അടക്കം പോയി ചോദ്യം ചെയ്തു പോലീസ് ബുദ്ധിമുട്ടിക്കുകയാണ്. ബിജെപി സമാധാന ശ്രമങ്ങൾക്ക് എതിരല്ലെന്നും നേതാക്കൾ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ടെന്ന് പാലക്കാട് എസ്പി പറഞ്ഞു. കൊലപാതകം പുറത്തുനിന്നുള്ളവർ വന്നു ചെയ്തു പോയതാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ല. തിരിച്ചറിയൽ പരേഡ് അടക്കം നടക്കാനുണ്ട്. ശ്രീനിവാസൻ വധക്കേസിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട് , ആരെയും കസ്റ്റഡിയിൽ എടുത്തില്ല. സുബൈർ വധക്കേസിൽ കസ്റ്റഡിയിൽ ഉള്ളവർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരെന്നു സംശയമുണ്ട്. ഉറപ്പാക്കിയ ശേഷം ഉടൻ വിവരങ്ങൾ അറിയിക്കാമെന്നും എസ്പി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam