
തിരുവനന്തപുരം: കെടിയു, ഡിജിറ്റിൽ സർവകലാശാലകളിലെ വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ധരുടെ പട്ടിക സംസ്ഥാന സർക്കാരിന് ഗവർണർ കൈമാറി. നാലുപേരുടെ പട്ടികയാണ് സർക്കാർ അഭിഭാഷകന് കൈമാറിയത്. സർക്കാരും ഗവർണറും പട്ടിക പരസ്പരം കൈമാറാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. സർക്കാർ ഇതുവരെ പട്ടിക ഗവർണറുടെ അഭിഭാഷകന് കൈമാറിയിട്ടില്ല. കേസ് നാളെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇരുസർവകലാശാലകളിലും സ്ഥിരം വിസിമാരെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി സുപ്രീംകോടതിയാണ് രൂപീകരിക്കുന്നത്. നാല് പേർ വീതമുള്ള പാനലുകൾ നൽകാൻ സർക്കാരിനോടും ഗവർണറോടും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സെർച്ച് കമ്മിറ്റിയുടെ കാര്യത്തിൽ എന്തിനാണ് സ്തംഭാനാവസ്ഥ സൃഷ്ടിക്കുന്നതെന്ന് ഗവർണറോട് ചോദിച്ച കോടതി താൽകാലിക വിസിമാർക്കെതിരായ തർക്കം മുന്നോട്ട് കൊണ്ടുപോകരുതെന്ന് സംസ്ഥാനത്തോടും നിർദേശിച്ചിരുന്നു. സെർച്ച് കമ്മിറ്റി രൂപീകരണത്തെ ചൊല്ലിയുള്ള തർക്കം സ്ഥിരം വിസിമാരെ നിയമിക്കുന്നതിൽ പ്രതിസന്ധിയാകുമ്പോഴാണ് സുപ്രീം കോടതിയുടെ ഇടപെടൽ.