
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ലെന്ന് ആർഷോ പറഞ്ഞു. പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാദമിക കാര്യങ്ങൾ തടസ്സപ്പെടുത്തിയാണ് ഗവർണർ സർവകലാശാലയിൽ താമസിക്കുന്നതെന്നും ആർഷോ കോഴിക്കോട് പറഞ്ഞു.
സെനറ്റിൽ യൂ ഡി എഫ് പ്രതിനിധികളെ നിയമിക്കാൻ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവർണർക്ക് ലിസ്റ്റ് നൽകിയത് ബിജെപി ഓഫീസ് വഴിയാണെന്നും ആർഷോ കൂട്ടിച്ചേർത്തു. അതേസമയം, കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തുമെന്നും ഇനിയും പുറത്തിറങ്ങുമെന്നും ഗവർണർ പ്രതികരിച്ചിരുന്നു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.
ഗവർണർ രണ്ട് ദിവസം താമസിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും വേദികളിലും തന്നെ കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 150 ലേറെ പൊലീസുകാരെ ഗവർണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാർ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്‍റെ പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്‍റെ വിവാഹച്ചടങ്ങിലും പങ്കെടുക്കും. കാലിക്കറ്റ് സർവ്വകലാശാലയിലും ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള പശ്ചാത്തലത്തിൽ പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗവർണ്ണറെ സർവ്വകലാശാലകളിൽ കയറ്റില്ലെന്ന എസ്എഫ്ഐയുടെ മുന്നറിയിപ്പിന് മറുപടി കൊടുക്കാനാണ് അദ്ദേഹം സർവ്വകലാശാലാ ഗസ്റ്റ് ഹൗസ് തന്നെ താമസത്തിന് തെരഞ്ഞെെടുത്തത്. കനത്ത സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് ഗവർണ്ണർ കത്ത് നൽകിയതോടെ എസ്എഫ് പ്രതിഷേധം തടയാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വരും.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam