
കോഴിക്കോട് : എസ്എഫ്ഐയുടെ പ്രതിഷേധം അവഗണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ. പൊലീസിന്റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഗവർണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളിൽ കയറി. യൂണിവേഴ്സിററിയുടെ കവാടത്തിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്.
പ്രതിഷേധത്തെ പൂർണമായും അവഗണിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച് അറിയില്ല. ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവർണർ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിച്ചു. ക്യാമ്പസിലെ കാവിവത്കരമെന്ന എസ് എഫ് ഐ ആരോപണത്തിൽ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരെന്നായിരുന്നു ഗവണറുടെ മറുപടി. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൂടി വന്നു. പല ഇടങ്ങളിൽ നിന്ന് എനിക്ക് നിർദേശം വരും. ഏത് സ്വീകരിക്കണമെന്ന് എൻ്റെ വിവേചനാധികാരമാണ്. അത് ചോദിക്കാൻ ഇവർ ആരാണ്? ഇന്ത്യൻ പ്രസിഡൻ്റിന് മാത്രമാണ് ഞാൻ ഉത്തരം നൽകേണ്ടത്. കേരളത്തിൽ നിരവധി പ്രാചീന ക്ഷേത്രങ്ങൾ ഉണ്ട്. അതും കാവി വത്കരണമാണോ? ഖുർആൻ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും ഗവർണർ പറഞ്ഞു.
എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഗവർണ്ണർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊലീസ് ബന്തവസ്സിനിടെയിലും സർവ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്ഐ വൈകിട്ട് കറുത്ത ബാനറുയർത്തി. 'സംഘി ഗവർണ്ണർ തിരിച്ച് പോവുക'എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയർത്തിയത്.
മറ്റന്നാൾ ക്യാമ്പസിൽ സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവർണ്ണറുടെ സർവ്വകലാശാലയിലെ പ്രധാന പരിപാടി. എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടാൻ തന്നെയാണ് ഗവർണ്ണർ സർവ്വകലാശാല ആസ്ഥാനത്ത് താമസം ഉറപ്പാക്കിയത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ കനത്ത പോലിസ് സുരക്ഷ ഗവർണ്ണർക്ക് ഒരുക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam