കേരളം സാഹോദര്യത്തിന് പേര് കെട്ട നാട്; അത് തകർക്കാൻ ശ്രമം നടക്കുന്നെന്നും ഗവർണർ

By Web TeamFirst Published May 24, 2022, 8:41 PM IST
Highlights

വിസ്മയ കേസ് വിധിയിൽ  വ്യക്തിപരമായി നിരാശയും ദുഃഖവുമാണ്. വിസ്മയക്കും കുടുംബത്തിനും നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. ഇനി വിസ്മയമാർ ഉണ്ടാകാതിരിക്കട്ടെ. ഈ വിധി ശക്തമായ സന്ദേശം നൽകുമെന്നും ​ഗവർണർ പറഞ്ഞു.

തിരുവനന്തപുരം: സാഹോദര്യത്തിന് പേര് കെട്ട നാടാണ് കേരളമെന്നും ഇത് തകർക്കാൻ ശ്രമം നടക്കുന്നുണ്ട് എന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോപ്പുലർ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം കണ്ടിട്ടില്ല. അതിനെക്കുറിച്ച് അറിയില്ല എന്നും ​ഗവർണർ പറഞ്ഞു.

വിസ്മയ കേസ് വിധിയിൽ  വ്യക്തിപരമായി നിരാശയും ദുഃഖവുമാണ്. വിസ്മയക്കും കുടുംബത്തിനും നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. ഇനി വിസ്മയമാർ ഉണ്ടാകാതിരിക്കട്ടെ. ഈ വിധി ശക്തമായ സന്ദേശം നൽകുമെന്നും ​ഗവർണർ പറഞ്ഞു. 

വിദ്വേഷ മുദ്രാവാക്യം: ഒരാൾ അറസ്റ്റിൽ, കുട്ടിയുടെ മാതാപിതാക്കളെ പ്രതി ചേർക്കുന്നതിൽ തീരുമാനം പിന്നീട്

ആലപ്പുഴയിലെ മത വിദ്വേഷ  മുദ്രാവാക്യ കേസിൽ (Hate slogan) ഒരാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്. മതവിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അൻസാർ ആണെന്നാണ് പോലീസ് പറയുന്നത്, 

കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച  കേസിൽ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി.എ.നവാസിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി  അൻസാറിനെ ഇന്നു പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വൈകിട്ട് ആലപ്പുഴ നഗരത്തില്‍  പ്രകടനം നടത്തിയിരുന്നു. 

പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടന ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസിനെ കസ്റ്റഡിയിലെടുത്തത്.  അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരന്നു അറസ്റ്റ്. അന്‍സാറിനെ  പുലര്‍ച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഇരുവരെയും  സൗത്ത് പൊലീസ് സ്റ്റഷനില്‍ ചോദ്യം ചെയ്തു വരികയായിരുന്നു. പിന്നീട് വൈകുന്നേരത്തോടെ അൻസാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ എന്ന്  ജില്ലാ പൊലീസ് മേധാവി ജി.,ജയദേവ് അറിയിച്ചു.

കുട്ടിക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന ആളുകളെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന് ശേഷം ഇവരെയും കസ്റ്റഡിയിലെടുക്കും. ഇതിനിടെ കുട്ടി വിളിച്ച മുദ്രാവാക്യം  സംഘടനയുടെത് അല്ലെന്നും മുദ്രാവാക്യത്തോട് യോജിപ്പില്ലെന്നും വിശദീകരിച്ച്  പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തെത്തി. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ശ്രമിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി

click me!