തിരുവനന്തപുരം: ലോകായുക്ത (Lokayukta) വിവാദ നിയമഭേദഗതിയിൽ സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ ഏവരും ഉറ്റുനോക്കുന്നത് ഗവർണർ എന്ത് തീരുമാനമെടുക്കുമെന്നതാണ്. ഇക്കാര്യത്തിൽ ഗവര്‍ണറുടെ നടപടി ഇന്നുണ്ടായേക്കും. നിയമഭേഗതി ഓര്‍ഡിനൻസില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനൻസ് തിരച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടി. സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സി പി എമ്മിന് അതൊരു ക്ഷീണവുമാകും.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ചൊവ്വാഴ്ച ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്പതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ലോകായുക്ത ഓര്‍ഡിനന്‍സ്; ഗവർണറുടെ തീരുമാനം കാത്ത് സർക്കാർ, സഭ തീയതി തീരുമാനിക്കാതെ മന്ത്രിസഭ യോഗം
അതേസമയം ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവർണറുടെ തീരുമാനം വന്ന ശേഷം നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം നിയമസഭ സമ്മേളന തീയതി തീരുമാനിച്ചില്ല. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറിന് മടങ്ങി എത്തും. അതിന് ശേഷം ഗവര്‍ണറുടെ തീരുമാനവും കൂടി വന്ന് കഴിഞ്ഞ് അടുത്ത തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തീയതി തീരുമാനിക്കാനാണ് സര്‍ക്കാറിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam