
തിരുവനന്തപുരം: സൗമ്യ കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നുവെന്ന് അഷ്റഫ് മണലാടി. ഗോവിന്ദച്ചാമിയെ സൗമ്യ കേസിൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സമൂഹത്തിന് വെല്ലുവിളിയാണെന്നും ഇത്ര കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവൻ തീർക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണത്തിൽ പറഞ്ഞു.
'എൻ്റെ മനസിൽ ഇടയ്ക്കിടെ വരുന്നതാണ് ഇവൻ ചാടുമെന്ന തോന്നൽ. അങ്ങനെയൊരാളാണ് ഗോവിന്ദച്ചാമി. എൻ്റെ ബോധ്യമാണത്. സ്ഥിരം കുറ്റവാളിയാണ് ഇയാൾ. പുണെ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇയാൾക്ക് കേസുകളുണ്ട്. 14 കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ്. അവൻ കേരളം വിട്ടാൽ കിട്ടാൻ ബുദ്ധിമുട്ടാണ്. മഹാരാഷ്ട്രയിലും ആന്ധ്രയിൽ കമ്പം ഭാഗത്ത് നക്സൽ ഏരിയയിലും തമിഴ്‌നാട്ടിലും ഇയാൾക്ക് ബന്ധമുണ്ട്. എവിടെയാണെങ്കിലും അവൻ ഊളിയിട്ട് കടന്നുകളയുന്നവനാണ്.'
'ജയിലിൽ അതീവ ജാഗ്രത വേണമായിരുന്നു. ആറടി പൊക്കമുള്ളയാളാണ് താൻ. തന്നെപോലെയുള്ള മൂന്നാല് പേർ ചേർന്നിട്ടും അവനെ അന്ന് പിടിച്ച് നിർത്താൻ പാടുപെട്ടു. വ്യക്തിപരമായി ഇവൻ ജയിൽ ചാടുമെന്ന് തോന്നിയത് അവൻ്റെ സ്വഭാവം അങ്ങനെയായത് കൊണ്ടാണ്. ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യം കഴിക്കണം, ഇറച്ചി കഴിക്കണമെന്നും നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് പിടിയിലായപ്പോൾ അവൻ തങ്ങളോട് ചോദിച്ചത്.
പുറത്ത് നിന്ന് സഹായം ലഭിക്കാൻ മാത്രം ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അറിയില്ല. അതിനുള്ള സാധ്യത കുറവാണ്. ജയിലിലെ ബന്ധത്തിന് മേൽ വല്ലതുമുണ്ടോയെന്ന് അറിയില്ല. ഏത് മലയിലും ഏത് ട്രെയിനിലും ഓടിക്കയറാൻ അവന് സാധിക്കും. രക്ഷപ്പെട്ട് പോയാൽ ഏറെ പണിപ്പെടേണ്ടി വരും. ഇനിയും ഇയാൾ ആളുകളെ ആക്രമിക്കാൻ സാധ്യതയുണ്ട്. പണത്തിനും ലൈംഗിക ബന്ധത്തിനും വേണ്ടി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഒന്നിലും ഒരു തരത്തിലും ഇയാൾക്ക് കുറ്റബോധമില്ല.'
'ആക്സോ ബ്ലേഡ് പോലെ കമ്പി മുറിക്കാനുള്ള ആയുധം അവന് എവിടെ നിന്ന് കിട്ടി? ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ജയിൽ ഉപകരണങ്ങൾ തല്ലിത്തകർത്ത കേസിൽ കണ്ണൂരിൽ തടവിലിരിക്കെ ശിക്ഷിക്കപ്പെട്ടയാളാണ് അയാൾ. മറ്റൊരു സ്ത്രീയ ഉപദ്രവിച്ച കേസിലും ഇയാൾക്ക് 10 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. അവൻ്റെ ശരീരപ്രകൃതി അനുസരിച്ച് അവൻ ഒറ്റയ്ക്ക് എന്തും ചെയ്യും. സമൂഹത്തിൻ്റെ സുരക്ഷ പ്രധാനമാണ്. ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവൻ തീർക്കാൻ സാധ്യതയുണ്ട്. അവന് ചെയ്തതിലൊന്നും പശ്ചാത്താപമില്ല. അവൻ്റെ നാട്ടിൽ അവനെ നാട്ടുകാർക്ക് പേടിയാണ്. എല്ലാവരും ജാഗ്രത പാലിക്കണം. വിചാരണ നടക്കുന്ന സമയത്ത് സാക്ഷിമൊഴി കൊടുത്ത ഡോക്ടർ പറഞ്ഞത് അവൻ്റെ നോട്ടം കണ്ട് ഭയപ്പെട്ടുവെന്നാണ്.' ഒരു കൈയിൽ കൈപ്പത്തി മാത്രമാണ് അറ്റുപോയതെന്നും അവശേഷിക്കുന്ന മുക്കാൽ ഭാഗം കൈ ഗോവിന്ദച്ചാമിക്കുണ്ടെന്നും അഷ്റഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam