
തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കത്തില്‍ അമര്‍ന്ന് കെപിസിസി പുനഃസംഘടന വീണ്ടും നീളുന്നു. ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കെ ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകളും അടിക്കടി മാറുകയാണ്.
പത്തു ജില്ലകളില്‍ കണ്ടത്തേണ്ടത് പ്രസിഡന്‍റ് അടക്കം 35 ഭാരവാഹികളെ വീതം. ഈ ജില്ലകളില്‍ 27 ജനറല്‍സെക്രട്ടറിമാരെയും ആറ് വൈസ് പ്രസിഡന്‍റുമാരെയും ഒരു ട്രഷററെയും തീരുമാനിക്കാനാണ് മാസങ്ങളുടെ താമസം. ഗ്രൂപ്പ് തര്‍ക്കം രൂക്ഷം. പട്ടിക ചുരുക്കല്‍ അതിലേറെ പ്രയാസം. തീയതി നീട്ടിനീട്ടി പതിവുപോലെ പട്ടിക കൊണ്ട് അടിയാണ് പാര്‍ട്ടിയില്‍. കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം ഇതിലും കുറവ് മതി. പക്ഷേ ഇതിനായി നിയോഗിച്ച നേതാക്കള്‍ക്ക് ജില്ലാതലത്തില്‍ ഇനിയും യോജിപ്പില്‍ എത്താനായിട്ടില്ല. ഡിസിസി ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞാല്‍ എക്സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്. ജില്ലാതല സമിതികള്‍ക്കായിരുന്നു അധികാരം. പരാതികളേറിയതോടെ അന്തിമ തീരുമാനം കെപിസിസി തന്നെ ഏറ്റെടുത്തു. ഇങ്ങനെ പാര്‍ട്ടി ആസ്ഥാനത്തുനിന്ന് സര്‍ക്കുലറുകള്‍ പലതും മാറിമാറി ഇറങ്ങുകയാണ്.
പറഞ്ഞ തീയതിയില്‍ പൂര്‍ത്തിയാക്കിയ പുനഃസംഘടന കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. പ്രഖ്യാപനങ്ങളിലെ വിട്ടുവീഴ്ചകളെ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയതിനാല്‍ ചിന്തന്‍ ശിബിരംകൊണ്ടും കോണ്‍ഗ്രസില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് ചുരുക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam