
കൊച്ചി: റസ്റ്റോറന്‍റുകളിൽ ജിഎസ്ടി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയത് 157 കോടിയുടെ വെട്ടിപ്പ്. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ ഓപ്പറേഷൻ ഹണി ഡ്യൂക്‌സിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.
നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വ്യാപകമായ പരാതികള്‍ക്ക് പിന്നാലെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് ഓപ്പറേഷന്‍ ഹണി ഡ്യൂക്‌സ് എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ വരെ നീണ്ടു. സംസ്ഥാനത്താകെ 41 റസ്റ്റോറന്‍റുകളിൽ നടത്തിയ പരിശോധനയിൽ 157 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. 8 കോടിയോളം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നാണ് കണക്ക്. ബില്ലിങ് സോഫ്റ്റ്വെയറിൽ കൃത്രിമം നടത്തിയും വരുമാനം മറച്ചുവച്ചുമായിരുന്നു തട്ടിപ്പ്.
പരിശോധന നടന്ന സ്ഥാപനങ്ങളെല്ലാം നേരത്തെ തന്നെ ജിഎസ്ടി ഇന്‍റലിജന്‍റസിന്‍റെ നിരീക്ഷണത്തിലുള്ളതായിരുന്നു. കൃത്രിമം നടത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് 15 ശതമാനം പെനാൽറ്റി ഈടാക്കും. പരിശോധന നടന്ന സ്ഥാപനങ്ങളിൽ നിന്ന് ഇതുവരെ നികുതിയിനത്തിൽ 68 ലക്ഷത്തോളം രൂപ ലഭിച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വരുംദിവസങ്ങളിലും കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam