
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നതിനാല്‍ ഉത്പാദനത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിക്കുകയാണ്. ഇത് ഉപഭോക്താക്കളേയും ഒരുപോലെ ബാധിക്കുന്ന കാര്യമായതിനാല്‍ പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കൂടിയ നിരക്കില്‍ വൈദ്യുതി കേരളത്തിന് പുറത്തുനിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള സമയമാണ് പീക്ക് സമയം. ഈ സമയം എയര്‍കണ്ടീഷണര്‍, കൂളര്‍, ഫാന്‍ എന്നിവയുടെയെല്ലാം ഉപയോഗം കൂടുന്നുണ്ട്. ഇവ ഒഴിവാക്കാനും സാധിക്കില്ല. അതിന് മറ്റ് വഴികള്‍ സ്വീകരിക്കണമെന്നും എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ചെയ്താല്‍ വൈദ്യുതി ലാഭിക്കാം
വീടുകളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെ ഇന്‍ഡക്ഷന്‍ കുക്കര്‍, പമ്പുകള്‍, വാഷിംഗ് മെഷീന്‍ എന്നിവ ഓണാക്കാതിരിക്കുക. വീടുകളിലും ഓഫീസുകളിലും എയര്‍കണ്ടീഷണറിന്റെ (എ.സി.) താപനില 25 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യാം. ഓരോ ഡിഗ്രി താഴ്ത്തി സെറ്റ് ചെയ്യുമ്പോഴും ആറ് ശതമാനം വൈദ്യുതി അധികം വേണ്ടിവരും. വൈദ്യുത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഊര്‍ജ്ജകാര്യക്ഷമത കൂടിയവ വാങ്ങുക. ഏറ്റവും ഊര്‍ജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണത്തിന് 5 സ്റ്റാര്‍ ലേബലിംഗ് ആണ് ഉള്ളത്. അത് വാങ്ങുക വഴി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാം.
സാധാരണ ഫാന്‍ (55 വാട്ട്സ്) ഉപയോഗിക്കുന്ന സ്ഥാനത്ത് ഊര്‍ജ്ജകാര്യക്ഷമത കൂടിയ ബി.എല്‍.ഡി.സി. ഫാന്‍ (28 വാട്ട്സ്) ഉപയോഗിച്ചാല്‍ ഒരു മാസത്തില്‍ 6.48 യൂണിറ്റ് വൈദ്യുതി ലാഭിക്കാം. ഇതുപോലെ എല്ലാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കണം. ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ലേബലിന്റെ കാലാവധി, റ്റിഡി പദവി എന്നിവ സസൂഷ്മം നിരീക്ഷിച്ച് വാങ്ങുക. ഓഫീസുകളില്‍ ലൈറ്റുകള്‍ ആവശ്യത്തിനു മാത്രം കാശിക്കാന്‍ ടൈമറുകള്‍/ സെന്‍സറുകള്‍ ഘടിപ്പിക്കുക. വീടുകളിലും ഓഫീസുകളിലും ആവശ്യം കഴിഞ്ഞാല്‍ വൈദ്യുതോപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യക. ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത മുറികളില്‍ ലൈറ്റ്, ഫാന്‍, എ.സി. എന്നിവ പ്രവര്‍ത്തിക്കുന്നില്ലന്ന് ഉറപ്പുവരുത്തുക. വൈദ്യുതി ഉപയോഗിക്കുന്ന നമ്മുടെ കൈകള്‍ തന്നെയാണ് അത് നിയന്ത്രിക്കേണ്ടതും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam