
തിരുവനന്തപുരം: അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവരെ വിളിച്ച് അഭിനന്ദിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഊരുകളിലെത്തി ആവശ്യമായ വൈദ്യ സഹായം എത്തിച്ചത്.
മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിയ്ക്കുന്നതിനുള്ള മാർഗ്ഗനിര്‍ദേശങ്ങളും നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം. അത് സാധ്യമാക്കിയതായി ഡോക്ടര്‍ സുകന്യ പറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ്. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. ഡോക്ടര്‍ സുകന്യയുമായി ഫോണില്‍ സംസാരിച്ചു.
മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിയ്ക്കുന്നതിനുള്ള മാർഗ്ഗനിര്‍ദേശങ്ങളും നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം. അത് സാധ്യമാക്കിയതായി ഡോക്ടര്‍ സുകന്യ പറഞ്ഞു. ഡോക്ടര്‍ സുകന്യയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹാഭിവാദ്യം.
സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam